ചിലരെ വേട്ടയാടിയതില്‍ വേദനയുണ്ട്, ഇനി പക്ഷമില്ല; ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് അലി അക്ബര്‍

0
221

കോഴിക്കോട്: ബിജെപി നേതാവും സംവിധായകനുമായ അലി അക്ബർ  പാർട്ടിയുടെ സംസ്ഥാന സമിതി ഭാരവാഹിത്വം രാജിവച്ചു. ബിജെപി പുനസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഒഴിയുകയാണെന്ന് അലി അക്ബർ വ്യക്തമാക്കിയത്.

ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുന്ന ഒരു മുസൽമാൻ നേരിടേണ്ടി വരുന്ന എതിർപ്പും അവഹേളനവും മറ്റുള്ളവർക്ക് മനസ്സിലാവില്ലെന്ന് പറഞ്ഞു കൊണ്ടാണ് അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ ആ അവസ്ഥ രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചറിയാനാവണം. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്നും അതൊന്ന തീർക്കുനായി എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ അലി അക്ബർ പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചെന്നും വ്യക്തമാക്കുന്നു.

അലി അക്ബറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് 

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ… അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല… അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും.

അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ  നേരിടാൻ.

ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു… എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here