സഹപാഠിയായ മുസ്ലിമിനൊപ്പം ബീച്ചില്‍ പോയതിന് സദാചാര പൊലീസിംഗ്; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
234

എംബിബിഎസ് വിദ്യാര്‍ത്ഥികളെ സദാചാര പൊലീസിംഗിന് വിധേയരാക്കിയ അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളുരുവില്‍ വച്ച് കെ എസ് ഹെഡ്ഡേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ അപമാനിച്ചതും സദാചാര പൊലീസിംഗിന് വിധേയമാക്കിയതും. ഞായറാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ മാല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.

സുറത്കല്‍ ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ കാര്‍ ഇവര്‍ തടയുകയായിരുന്നു. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം സഞ്ചരിച്ചതിന് സംഘത്തിലെ വനിതാ വിദ്യാര്‍ത്ഥികളെ ഇവര്‍ അക്രമിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയുമായിരുന്നു. ടോള്‍ ഗേറ്റിന് സമീപമുണ്ടായിരുന്ന ട്രാഫിക് പൊലീസ് തക്ക സമയത്ത് ഇടപെട്ടതിനേത്തുടര്‍ന്നാണ് സദാചാര പൊലീസിംഗ് മറ്റ് തലങ്ങളിലേക്ക് കടക്കാതിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ വിശദമാക്കുന്നത്.

ബജ്രംഗ്ദള്‍ ജില്ലാ പ്രമുഖ് ആയ പ്രീതം ഷെട്ടി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ അര്‍ഷിത്, ശ്രീനിവാസ്, രാകേഷ് , അഭിഷേക് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. അനധികൃതമായി തടഞ്ഞുവച്ചതിനും സദാചാര പൊലീസിനും അക്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നച്. രണ്ട് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ഒരു മുസ്ലിം വിദ്യാര്‍ത്ഥിയും മൂന്ന് മുസ്ലിം വനിതാ വിദ്യാര്‍ത്ഥികളുമായിരുന്നു കാറിലുണ്ടായിരുന്നത്. സെപ്തംബര്‍ 17ന് സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിടുന്നതിനിടയില്‍ സദാചാര പൊലീസിംഗിന് വിധേയരാവേണ്ടി വന്നതിന് സമാനമാണ് ഈ സംഭവവുമെന്നാണ് പൊലീസ് പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here