ബിഹാറില്‍ രണ്ട് കുട്ടികളുടെ അക്കൗണ്ടിലെത്തിയത് 900 കോടി രൂപ !

0
337

പട്‌ന: തങ്ങളുടെ അക്കൗണ്ടുകളിലെത്തിയ തുക കണ്ട് നടുങ്ങിയിരിക്കുകയാണ് ബിഹാറിലെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 900 കോടി രൂപയുടെ നിക്ഷേപം
ഇവരുടെ അക്കൗണ്ടുകളിലെത്തിയതായി കണ്ടെത്തിയതോടെ ഗ്രാമവാസികളും പിന്നാലെ രാജ്യമാകെയും ഞെട്ടലിലാണ് . സംഭവം പുറത്തായതോടെ ബിഹാറിലെ കതിഹാര്‍ ഗ്രാമത്തിലുള്ളവര്‍ ബാങ്കിലും എ.ടി.എമ്മുകളിലുമെത്തി തങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം പരിശോധിക്കുന്ന തിരക്കിലാണെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര ബിഹാറിലെ ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുള്ള രണ്ടു കുട്ടികളുടെ അക്കൗണ്ടിലാണ് 900 കോടി രൂപ നിക്ഷേപിക്കപ്പെട്ടത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ പണം ലഭിക്കാനാണ് കുട്ടികള്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. ആറാം ക്ലാസുകാരനായ ആശിഷിന്റെ അക്കൗണ്ടില്‍ വന്നത് 6.2 കോടി രൂപയാണ്. മറ്റൊരു വിദ്യാര്‍ഥിയായ ഗുരു ചരണ്‍ വിശ്വാസിന്റെ അക്കൗണ്ടില്‍ വന്നത് 900 കോടിയും. അക്കൗണ്ടില്‍ പണമെത്തിയ സംഭവത്തെ കുറിച്ച് ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാങ്കിനോട് വിശദീകരണം തേടിയതായി ജില്ലാ മജിസ്‌ട്രേറ്റ് ഉദയന്‍ മിശ്ര പറഞ്ഞു. കംപ്യൂട്ടര്‍ തകരാര്‍ മൂലം കുട്ടികളുടെ അക്കൗണ്ടിലും സ്റ്റേറ്റ്‌മെന്റിലും തുക കാണിക്കുന്നുണ്ടെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ പണം എത്തിയിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പരിശോധനയ്ക്ക് ശേഷം അറിയിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം പട്‌നയിലെ യുവാവിന്റെ അക്കൗണ്ടിലും അഞ്ചര ലക്ഷം രൂപ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തരാമെന്നു വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയുടെ ആദ്യഘഡുവാണിതെന്ന് പറഞ്ഞ യുവാവ് ബാങ്കിനെയും പൊലിസിനെയും വലച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here