പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി: ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീംകോടതി; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

0
186

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്‌. സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്​ലൈനായി നടത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്.

ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹര്‍ജി അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് ഓഫ്‌ലൈന്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയത്.

‘ഓഫ്‌ലൈന്‍ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയും.  മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഓഫ്​ലൈന്‍ ആയി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന്’ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശന യോഗ്യത കണക്കാക്കാന്‍ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പ്ലസ് ടു പരീക്ഷ മാര്‍ക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്​ലൈനായി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ജൂലായിൽ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്​ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമായി ഓഫ്‌ലൈനായി നടത്തിയ ജെഇഇ മെയിന്‍ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. ഇതേ രീതിയില്‍ പ്ലസ് വണ്‍ പരീക്ഷയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓഫ്​ലൈനായി നടത്താം എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏപ്രിലില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കേരളം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു പ്ലസ് വണ്‍ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ കഴിയാതിരുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here