കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ സി.പി.എമ്മിൽ ചേർന്നു

0
236

അനിൽ കുമാർ സിപിഐഎമ്മിൽ. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്നും എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.

മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ പ്രസ്താനമെന്ന നിലയിൽ സിപിഐഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ അ​ഗ്രഹിക്കുന്നുവെന്നാണ് അനിൽ കുമാർ പറഞ്ഞത്. സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആ​ഗ്രഹമെന്നും, അതിനുള്ള സാഹചര്യം സിപിഐഎമ്മിൽ മാത്രമാണ് ഉള്ളതെന്നുമാണ് അനിൽ കുമാർ പറഞ്ഞത്.

അൽപ സമയം മുൻപാണ് കോൺ​ഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വര്ഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ലും 2011 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

അതേസമയം, ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. കെ പി അനിൽ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിൽ നിരാശബോധമുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനിൽ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here