വീടും സ്ഥലവും നൽകി വഞ്ചിച്ചെന്ന പരാതിയുമായി ഒരാൾകൂടി രംഗത്ത്

0
297

കുമ്പള : വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയുമായി ഒരാൾ കൂടി രംഗത്ത്. നെല്ലിക്കുന്ന് സ്വദേശി ശാഫിയാണ് ചൂരിയിലെ സത്താറിനെതിരേ വഞ്ചനയാരോപിച്ച് രംഗത്തെത്തിയത്. സമാനരീതിയിൽ വഞ്ചിച്ചുവെന്ന പരാതിയുമായി സത്താറിനെതിരേ ബീഫാത്തിമ എന്ന വീട്ടമ്മയും നേരത്തേ രംഗത്തുവന്നിരുന്നു. ‍‌തനിക്ക് കിട്ടാനുള്ള 20 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് അവർ സത്താറിന്റെ വീട്ടുമുറ്റത്ത് നിൽപ്പുസമരവും നടത്തിവരുന്നുണ്ട്.

ആലമ്പാടി ബാഫഖിനഗറിൽ നൗഷാദിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥലം കാണിച്ച് ആ സ്ഥലത്ത് വീട് കെട്ടിത്തരാം എന്ന് വിശ്വസിപ്പിച്ചാണത്രെ ശാഫിയിൽനിന്ന് സത്താർ പണം തട്ടിയത്. നൗഷാദിന്റെ സഹോദരന്റെ ഭാര്യ നഫീസയുടെ വ്യാജ ഒപ്പിട്ട് ഒരു ധാരണാപത്രം ഉണ്ടാക്കി നൽകിയതായും ശാഫി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, നൽകിയ സ്ഥലം അനീസ എന്ന സ്ത്രീയുടെ പേരിലാണെന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 40 ലക്ഷം രൂപയ്ക്ക് വിൽപ്പന ഉറപ്പിച്ച സ്ഥലത്തിനും വീടിനും 20 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നാണ് ശാഫി പറയുന്നത്. 10 മാസംകൊണ്ട് വീടുപണി പൂർത്തിയാക്കി വീടും ഏഴു സെന്റ് സ്ഥലവും എഴുതിനൽകണമെന്നായിരുന്നു ഇവർ തമ്മിലുണ്ടാക്കിയ കരാർ. രജിസ്റ്റർചെയ്തു ലഭിക്കുമ്പോൾ ബാക്കി 20 ലക്ഷം രൂപ കൂടി ശാഫി നൽകണം. ഇതുമായി ബസപ്പെട്ട് വഞ്ചനാക്കുറ്റത്തിന് സത്താറിനെതിരേ കോടതിയിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ശാഫിക്കുപുറമേ നൗഷാദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here