വാക്സിനെടുക്കാത്തവർക്കും കടയിൽ പോകാം, ഡബ്ല്യു ഐ പി ആർ എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും, സംസ്ഥാനത്തെ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം

0
212

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി വിദഗ്ദ്ധസമിതി ശുപാർശയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങൾ വിവാദമായതോടെ മാറ്റം വരുത്താൻ തീരുമാനം. ഇന്ന് വിളിച്ചുകൂട്ടിയ പ്രതിവാര അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. ഇത് പ്രകാരം വാക്സിൻ എടുക്കാത്ത കുടുംബങ്ങളുണ്ടെങ്കിൽ അംഗത്തിന് കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ അനുവാദമുണ്ടാവും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് വിവാദ തീരുമാനം തിരത്താൻ സർക്കാർ തയ്യാറായിരിക്കുന്നത്. ഇത്തരത്തിലുള്ള വീടുകളിൽ ഹോം ഡെലിവറി ചെയ്യാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്നും അവർക്ക് കടകളിൽ പ്രത്യേക പരിഗണന നൽകണമെന്നും അവലോകന യോഗത്തിൽ ആവശ്യമുയർന്നു.

ഇതിന് പുറമേ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമായി. മുൻപ് ഇത് പത്തിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഡബ്ല്യു ഐ പിആർ നിരക്ക് 14 ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർദ്ധിപ്പിക്കും.

ശബരിമലയിൽ മാസപൂജക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കാനും തീരുമാനമായി. ഓഗസ്റ്റ് 15 ന് നട തുറക്കുമ്പോൾ രണ്ടു ഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിലും നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുക്കും.

വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. 20 ലക്ഷം ഡോസ് വാക്സിൻ വാങ്ങി സ്വകാര്യ ആശുപത്രികൾക്കു നൽകും. ഇതിനുള്ള നടപടികൾ പൂർത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here