മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജം; കൊവിഡ് പരിശോധന വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി

0
183

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണ്. കുറച്ചു കാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കാണേണ്ടത്. അത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ്. അതിനർത്ഥം കൂടുതൽ പേർക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ്. വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ അഞ്ച് ശതമാനത്തിൽ കൂടുതൽ പേർക്ക് കൊവിഡ് വന്നു.
ഇവിടങ്ങളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട്  മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരിശോധനയിൽ പുതിയ രീതി സ്വീകരിക്കാനും നിർദേശം  നൽകി.  70% ആദ്യഡോസ് നൽകിയ ജില്ലകൾ 2 ആഴ്ചക്കകം സമൂർണ ആദ്യഡോസ് പൂർത്തിയാക്കണം

നിലവിൽ സംസ്‌ഥാനത്തിന്റെ പക്കൽ പതിനാറ് ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും  സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ.എം എസ്. സി. എൽ  നേരിട്ട് വാക്‌സിൻ ഉത്പ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഓരോ തദ്ദേശ സ്‌ഥാപന അതിർത്തിയിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here