ജനം നട്ടം തിരിയുമ്പോൾ 5.2 ലക്ഷം ജീവനക്കാർക്ക് ഓണത്തിന് ബോണസ്; സർക്കാരിന് ചെലവ് 311 കോടി രൂപ

0
207

തിരുവനന്തപുരം: കോവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്മാനിച്ച ദുരിത കാലത്താണ് ഇത്തവണ ഓണം എത്തുന്നത്. വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. പുത്തൻ തുണിത്തരങ്ങളും സദ്യവട്ടങ്ങളും ഒക്കെ പലർക്കും ഇത്തവണ ഓർമ മാത്രമാകും. എന്നാൽ കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സന്തോഷിക്കാം. അവർക്കായി ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 311 കോടിയാണ് ബോണസ് നൽകാൻ സംസ്ഥാന സർക്കാരിന് ചെലവാകുക.

ബുധനാഴ്ചയാണ് 5.2 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുന്ന കാര്യം ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന്  311 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടിവരും. നാലു മാസം മുൻപാണ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ 4850 കോടി രൂപ അനുവദിച്ചത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ 50 ദിവസത്തിനിടെ 28 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയത്. ദിവസ വേതനക്കാരും വ്യാപാരികളും സാമ്പത്തിക ബുദ്ധിമുട്ടിനാൽ ദുരിതത്തിലാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും കച്ചവടക്കാർക്കും സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചത്.
5.2 ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷത്തോളം പേർക്ക് ഓണം ബോണസായി 4000 രൂപ വീതം ലഭിക്കും. ബാക്കിയുള്ളവർക്ക് ഉത്സവ ബത്ത എന്ന പേരിൽ 2750 രൂപ വീതവും. ഇതിന് പുറമെ 5.3 ലക്ഷം വരുന്ന പെൻഷൻകാർക്ക് ആയിരം രൂപ വീതം നൽകും. ഇതു കൂടാതെ എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ ലഭിക്കും. ഇത് പിന്നീട് അഞ്ച് മാസ തവണകളായി തിരിച്ചു പിടിക്കും.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത്  സ്വകാര്യ മേഖലയിൽ അടക്കം 1.27 കോടി തൊഴിലാളികളും ജീവനക്കാരുമാണുള്ളത്. ഒന്നാം ലോക്ക്ഡൗൺ കാലത്ത് ഇവരിൽ 73 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതായത് വെറും നാലു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാനായി നികുതിദായകരുടെ 260 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസം പോലും തൊഴിൽ നഷ്ടമാകാത്ത വിഭാഗമാണ് സർക്കാർ ജീവനക്കാർ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ തയാറാകണമെന്നാണ് ധനമന്ത്രി സർക്കാർ ജീവനക്കാരോട് അഭ്യർഥിക്കുന്നത്. 2018 പ്രളയകാലത്ത് സംഭാവന ചോദിച്ച സമയം ഒരു വിഭാഗം ജീവനക്കാർ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്ന എയ്ഡഡ് കോളജ് അധ്യാപകരിൽ 17 ശതമാനം മാത്രമാണ് സംഭാവന നൽകാൻ തയാറായത്.

മുൻ വർഷങ്ങളെ പോലെ വിവിധ സർക്കാർ പദ്ധതികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഇത്തവണ ഉത്സവ ബത്ത ലഭിക്കും. ഇതിനായി 150 കോടി രൂപ വേണ്ടിവരും. കൂടാതെ 5000 രൂപ ഓണം അഡ്വാൻസായി ഇവർക്ക് ലഭിക്കും.

2020-21 വർഷത്തെ പുതുക്കിയ ബജറ്റ് കണക്കുകൾ പ്രകാരം ആകെ റവന്യൂ വരുമാനത്തിന്റെ 30 ശതമാനം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനും 21 ശതമാനം പെൻഷൻ നല്‍കാനുമാണ് സംസ്ഥാന സർക്കാർ ചെലവിടുന്നത്. 2021 ജനുവരി ഒന്നിലെ കണക്ക് പ്രകാരം ആകെ 5,22,223 സംസ്ഥാന സർക്കാർ ജീവനക്കാരാണുള്ളത്. 23,000 രൂപ മുതൽ 1.66 ലക്ഷം വരെയാണ് ഇവരുടെ പ്രതിമാസ ശമ്പളം.

LEAVE A REPLY

Please enter your comment!
Please enter your name here