കോവിഡ് പരിശോധന ഫലം കോവിന്‍ സൈറ്റില്‍ ലഭ്യമാകും; പ്രവാസികള്‍ക്ക് സഹായകരം

0
220

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിലവില്‍ ആര്‍ടി-പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ പറഞ്ഞു.

ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെയുള്ള സംവിധാനം ഒരുക്കുകയാണ് തങ്ങളെന്നും ശര്‍മ്മ വ്യക്തമാക്കി.

പുതിയ സംവിധാനം വരുന്നത് പ്രവാസികള്‍ക്കടക്കം സഹായകരമാണ്. മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ 72 അല്ലെങ്കില്‍ 96 മണിക്കൂര്‍ മുമ്പായി എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. അതേ സമയം പലരാജ്യങ്ങളും കോവിന്‍ സൈറ്റിനെ വാക്‌സിന്‍ പാസ്‌പോര്‍ട്ടായി അംഗീകരിച്ചിട്ടില്ല എന്നതും ഇതിന് കല്ലുകടിയാണ്.

ഓരോ രാജ്യത്തിന്റേയും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു ഡിജിറ്റല്‍ പാസ്‌പോര്‍ട്ടായി അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അത് ഫലവത്തായിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു.

അതേ സമയം ഇപ്പോള്‍ ഉഭയകക്ഷ അടിസ്ഥാനത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു രാജ്യം നമ്മുടെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ അവരുടേതും അംഗീകരിക്കും. അത്തരം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് ഇന്ത്യ വാക്‌സിന്‍ പാസ്‌പോര്‍ട്ട് സജ്ജീകരിച്ചിട്ടുള്ളതെന്നും ശര്‍മ്മ അറിയിച്ചു.

ക്യൂ ആര്‍ കോഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥത്തില്‍ വേണ്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും സഹകരിച്ചുകൊണ്ടാണ് ഇതിന്റെ പാക്കറ്റ് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here