അന്നം കഴിക്കാന്‍ ബസ് ഡ്രൈവര്‍മാരായി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍; ഒരാള്‍ 2011 ലോകകപ്പ് താരം!

0
279

മെല്‍ബണ്‍: ക്രിക്കറ്റ് പിച്ച് വിട്ട ശേഷം അന്നത്തിനായി വിവിധ ജോലികള്‍ ചെയ്യുന്ന താരങ്ങള്‍ പലരും മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കയുടെയും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും താരമായിരുന്ന ഓഫ്‌സ്‌പിന്നര്‍ സൂരജ് രണ്‍ദീവും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിലാണ്. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ബസ് ഓടിച്ചാണ് താരം ഇപ്പോള്‍ അന്നം കണ്ടെത്തുന്നത്. സൂരജ് രണ്‍ദീവിനൊപ്പം മറ്റ് രണ്ട് താരങ്ങളും സമാന ജോലി ചെയ്യുന്നു.

ക്രിക്കറ്റ് വേദികളില്‍ വളരെ സുപരിചിതമായ പേരുകളിലൊന്നാണ് സൂരജ് രണ്‍ദീവ്. 2011 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഫൈനല്‍ കളിച്ച ലങ്കന്‍ ടീമിലംഗം. മുപ്പത്തിയാറുകാരനായ മുന്‍താരം 12 ടെസ്റ്റിലും 31 ഏകദിനത്തിലും ഏഴ് ടി20യിലും ലങ്കന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 43 ഉം ഏകദിനത്തില്‍ 36 ഉം ടി20യില്‍ ഏഴും വിക്കറ്റ് സമ്പാദ്യം. ഏകദിനത്തിലും ടെസ്റ്റിലും ഓരോ അഞ്ച് വിക്കറ്റ് നേട്ടവും താരത്തിന് സ്വന്തമായുണ്ട്. ഐപിഎല്ലിലും സാന്നിധ്യമറിയിച്ച സൂരജ്, എം എസ് ധോണി നയിച്ച ചെന്നെ സൂപ്പര്‍ കിംഗ്‌സില്‍ രണ്ട് സീസണുകള്‍ കളിച്ചു. ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ആറ് വിക്കറ്റ് കൈക്കലാക്കി.

എന്നാല്‍ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ക്രിക്കറ്റിനോടുള്ള ബന്ധം സൂരജ് രണ്‍ദീവ് അവസാനിപ്പിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലെ ഒരു ക്ലബിനായി ഡിസ്‌ട്രിക് തലത്തില്‍ കളിക്കുന്നുണ്ട്. 2020-21 സീസണിലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് സൂരജിനം നെറ്റ് ബൗളറായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ദീവിന് പുറമെ ലങ്കന്‍ മുന്‍താരം ചിന്തക നമസ്‌തേ, സിംബാബ്‌വെന്‍ മുന്‍താരം വാഡിംഗ്‌ടണ്‍ മ്വായെങ്ക എന്നിവരും മെല്‍ബണില്‍ ബസ് ഡ്രൈവര്‍മാരാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here