സ്‌പൈക്കുള്ള ഷൂ ഉപയോഗിച്ച് പന്തില്‍ ചവിട്ടി ഇംഗ്ലീഷ് താരങ്ങള്‍; ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിവാദം

0
229

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് ടീം വിവാദത്തില്‍. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. മാര്‍ക്ക് വുഡിനും റോറി ബേണ്‍സിനും എതിരേയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നത്.

ഇരുവരും സ്‌പൈക്കുള്ള ഷൂ ഉപയോഗിച്ച് പന്തില്‍ ചവിട്ടുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പന്തില്‍ തേയ്മാനം വരുത്താണ് ഇത് ചെയതതെന്ന് ഇന്ത്യന്‍ ആരാധകര്‍ ആരോപിക്കുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എന്താണ് സംഭവിക്കുന്നത്? ഇത് പന്ത് ചുരണ്ടലാണോ അതോ ഇംഗ്ലണ്ടിന്റെ കോവിഡ് പ്രതിരോധ മാര്‍ഗ്ഗമോ?’ ഇതായിരുന്നു സെവാഗിന്റെ ചോദ്യം. ഇതേ ചോദ്യം ആകാശ് ചോപ്രയും ആവര്‍ത്തിച്ചു.

ഇതിന് പിന്നാലെ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ട്വിറ്ററിലെ ചര്‍ച്ചകളോട് പ്രതികരിച്ചു. ‘വുഡ് ബേണ്‍സിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് ടാപ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വുഡിന് അത് കഴിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ പന്ത് ഷൂവിന് താഴെ ആയിപ്പോയി. എല്ലാവരും സ്‌ക്രീന്‍ ഷോട്ട് എടുത്തപ്പോള്‍ ഇത്തരത്തിലൊരു ചിത്രമാണ് ലഭിച്ചത്. വീഡിയോ കാണുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും.’ ഇതായിരുന്നു ബ്രോഡിന്റെ ട്വീറ്റ്. ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്ന ബ്രോഡ് രണ്ടാം ടെസ്റ്റില്‍ ടീമില്‍ ഇടം നേടിയിരുന്നില്ല.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒരു ദിവസം ശേഷിക്കെ ഇന്ത്യ 154 റണ്‍സ് ലീഡിലാണ്. വെളിച്ചക്കുറവ് മൂലം നാലാം ദിവസത്തെ മത്സരം നേരത്തെ അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here