സച്ചിനെ ഭയമില്ല; പേടിച്ചത് ആരെയെന്ന് പറഞ്ഞ് മുരളി

0
547

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ ഓഫ് സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനും ക്രിക്കറ്റ് പിച്ചില്‍ പോരടിച്ചാല്‍ അത് ആരാധകരെ ത്രസിപ്പിക്കും. വൈവിധ്യമുള്ള പന്തേറിലൂടെയാണ് മുരളി ബാറ്റ്‌സ്മാന്‍മാരെ വലച്ചത്. എന്നാല്‍ തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ സച്ചിന്‍ അല്ലെന്ന് മുരളി പറയുന്നു. ഇന്ത്യയുടെ തന്നെ വെടിക്കെട്ട് വീരനായ വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് താന്‍ ഭയന്നിരുന്നതെന്ന് മുരളി വെളിപ്പെടുത്തി.

സച്ചിനെതിരെ പന്തെറിയാന്‍ ഭയമില്ലായിരുന്നു. കാരണം സെവാഗിനോളം സച്ചിന്‍ മുറിപ്പെടുത്തില്ല. സച്ചിന്‍ ബോളര്‍ക്ക് ക്ഷതമുണ്ടാക്കില്ല. എങ്കിലും സച്ചിനെ പുറത്താക്കാന്‍ പ്രയാസമാണ്- മുരളീധരന്‍ പറഞ്ഞു.

സെവാഗ് ബാറ്റ് ചെയ്യുമ്പോള്‍ പ്രതിരോധാത്മകമായ ഫീല്‍ഡിംഗ് വിന്യാസമാണ് നടത്തുക. കാരണം സെവാഗ് കടന്നാക്രമിക്കുമെന്ന് അറിയാം. ബ്രയാന്‍ ലാറ ബോളര്‍മാരെ ബഹുമാനിക്കും. എന്നാല്‍ സെവാഗില്‍ നിന്ന് അത് ലഭിക്കില്ല. തന്റെ ദിവസത്തില്‍ ആരെയും തച്ചുതകര്‍ക്കാമെന്ന ആത്മവിശ്വാസം സെവാഗിനുണ്ടായിരുന്നു. അതിനാല്‍ സെവാഗ് പിഴവ് വരുത്തുന്നത് കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു.

ഒരു ടെസ്റ്റിന്റെ രണ്ട് മണിക്കൂറിനുള്ളില്‍ 150 റണ്‍സ് ഉറപ്പാക്കുന്നതായിരുന്നു സെവാഗിന്റെ ശൈലി. സച്ചിന്‍ വിക്കറ്റ് സംരക്ഷിക്കും. സാങ്കേതികത്തികവുള്ള സച്ചിനെ പുറത്താക്കുക ദുഷ്‌കരമായിരുന്നു. സെവാഗും ലാറയുമാണ് തന്റെ പന്തുകളുടെ ഗതിമാറ്റത്തെ ശരിക്കും മനസിലാക്കിയിട്ടുള്ളതെന്നും നന്നായി കളിച്ചിട്ടുള്ളതെന്നും മുരളി വിലയിരുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here