ചായ കുടിക്കാൻ മാസ്ക് താഴ്ത്തിയാലും കിട്ടും വമ്പൻ പിഴ, ക്വാട്ട തികയ്ക്കാനുള്ള പൊലീസിന്റെ വെപ്രാളത്തിൽ വലയുന്നത് പാവം ജനം, നിർദ്ദേശം വലിയ ഏമാന്മാർ വക

0
294

തിരുവനന്തപുരം: ക്വാട്ട തികയ്ക്കാൻ പൊലീസ് വഴിയിൽ കാണുന്നവർക്കെല്ലാം പകർച്ചവ്യാധി നിയന്ത്രണത്തിന്റെ പേരിൽ പിഴചുമത്തുന്നു. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുന്നവരെപ്പാേലും വെറുതേ വിടുന്നില്ല. കടയിൽ കയറി ചായകുടിക്കാൻ മാസ്ക് താഴ്ത്തിയവർക്കുപോലും കിട്ടി വമ്പൻ പിഴ. സ്വന്തം വീടിനുമുന്നിൽ മാസ്ക് വയ്ക്കാതെ നിന്നാലും പിഴ ഉറപ്പാണ്. പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന കോടികളാണ് ഇങ്ങനെ ഓരോദിവസവും ഖജനാവിലെത്തുന്നത്.

ഒരുദിവസം നിശ്ചിത തുക പിഴയിനത്തിൽ അടയ്ക്കണമെന്ന ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവ് കർശനമായി പാലിക്കാനാണ് പൊലീസിന്റെ വ്യാപക പെറ്റിയടി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ക്വാട്ട തികയ്ക്കൽ നിർദ്ദേശം നൽകിയിട്ടുണ്ടത്രേ.കൊവിഡ് പ്രതിസന്ധിയിൽ ഖജനാവ് കാലിയാവാതിരിക്കാനാണ് വലിയ ഏമാന്മാരുടെ സ്പെഷ്യൽ നിർദ്ദേശം. ഇത് അപ്പടി പാലിച്ചില്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പ്. ഇതുപേടിച്ച് പാവം പൊലീസുകാർ വഴിയിൽ കാണുന്നവർക്കെല്ലാം പിഴയിടും. ഹെൽമറ്റ് വയ്ക്കാത്തവരുടെ പേരിൽ പോലും പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പുതിയ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും കൂടുതൽ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം. ഈ അധികാരം ഉപയോ​ഗിച്ചാണ് പൊലീസ് നടപടികളേറെയും.

സാമൂഹ്യ അകലം പാലിച്ചുനിൽക്കുന്നവർക്കെതിരെ സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ കേസെടുക്കുന്നതും പൊലീസിന്റെ മറ്റൊരു വിനോദമാണ്. ഇതിനെ ചോദ്യംചെയ്താൽ വായിലിരിക്കുന്ന പുളിച്ച തെറി കേൾക്കേണ്ടിവരും. മാത്രമല്ല കയ്യിലിരിക്കുന്ന സാധനങ്ങൾ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞുവെന്നും വരാം. വർക്കലയിൽ നിന്ന് മീൻ വിൽപനക്ക് പാരിപ്പള്ളിയിലെത്തിയ സ്ത്രീയുടെ മീൻ പൊലീസ് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞതും പകർച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു.

കച്ചടവമില്ലാതെ ആകെ പെട്ട അവസ്ഥയിലായ വ്യാപാരികളെപ്പോലും വെറുതെ വിടുന്നില്ല. എപ്പോഴെങ്കിലും ഒന്നോരണ്ടാേ ആൾക്കാർ ഒന്നിട്ട് കടയിലെത്തിയാൽ ഉടനെത്തും പൊലീസ്. സാമൂഹ്യ അകലം പാലിച്ചില്ലെന്ന കുറ്റത്തിന് വമ്പൻ പിഴ ഉറപ്പ്, അന്ന് കച്ചവടം നടത്തി കിട്ടിയത് തികയാത്തതിനാൽ കടം വാങ്ങിച്ച് പിഴ അടയ്ക്‌ക്കേണ്ട ഗതികേടിലാവും പാവം മുറുക്കാൻ കടക്കാരൻ.

ഏൽപ്പിച്ച ജോലി മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. ക്വാട്ടയെക്കുറിച്ചൊന്നും തങ്ങൾക്ക് അറിവില്ലെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here