കർണാടക കോവിഡ് പരിശോധന ശക്തമാക്കിയതോടെ പ്രതിസന്ധിയിലായി അതിർത്തി ഗ്രാമങ്ങളിലുള്ളവർ

0
184

കർണാടകയിലേക്ക് പോവാൻ ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതൽ തലപ്പാടിയിൽ കാസർകോട് ജില്ലാ ഭരണകൂടം മൊബൈൽ ടെസ്റ്റിങ്ങ് യൂനിറ്റ് ഏർപ്പെടുത്തും. നിയന്ത്രണങ്ങൾക്കെതിരെ തലപ്പാടി അതിർത്തിയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്.

കർണാടകയിലേക്ക് പോകുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണ്. തിങ്കളാഴ്ച അതിർത്തിയിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ ദേശീയ പാതയിൽ തടഞ്ഞായിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധം. പരിശോധന കർശനമാക്കിയതോടെ മറ്റ് ഇട റോഡുകളിലൂടെ കർണാടകയിലേക്ക് വാഹനങ്ങൾ പോവുന്നുണ്ടെന്ന വാർത്ത വന്നു.

ഇതോടെ അതിർത്തിയിൽ കർണാടക കിടങ്ങ് കുഴിക്കാൻ ശ്രമം നടത്തി. ഇത് പ്രതിഷേധത്തിന് കാരണമായി. ജെ.സി.ബി ഉപയോഗിച്ച് കർണാടക കുഴിയെടുത്തത് കേരളത്തിൻ്റെ സ്ഥലത്തായിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. കുഴി എടുത്തത് കേരളത്തിന്റെ ഭാഗത്താണെന്ന് മനസ്സിലായതോടെ കുഴി മൂടി കർണാടക അധികൃതർ മടങ്ങുകയായിരുന്നു. ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കുമെന്നാണ് സൂചന.

കർണാടകയിലേക്ക് കടക്കാൻ ആർടി- പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ തലപ്പാടിയിൽ കോവിഡ് പരിശോധനയ്ക്ക് കാസർകോട് ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കി. സ്പൈസുമായി സഹകരിച്ചാണ് അതിർത്തിയിൽ പരിശോധന ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here