ഉപ്പള: നൂറ് കണക്കിന് വ്യാപാരികളുടെ പിഗ്മി ചിട്ടിയിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചനാ സത്യാഗ്രഹം നടത്തി.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് നേതാക്കളുടെ തട്ടിപ്പ് പുറം ലോകമറിയുന്നത്. പിന്നീട് നിക്ഷേപ തുക കിട്ടാൻ വ്യാപാരികൾ ഓഫിസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
നേതാക്കളിൽ പലരും ഈ പണമുപയോഗിച്ച് സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. വിവാഹം, വീട്, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി വ്യാപാരികൾ നിക്ഷേപിച്ച വൻ തുകകളാണ് നേതാക്കൾ അപഹരിച്ചത്.
പണം ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ടി. നസ്സറുദ്ദിൻ, ജില്ലാ പ്രസിഡന്റ് അഹ്മദ് ശരീഫ് എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
വ്യാപാരികൾക്ക് നേരെ മുഖം തിരിക്കുന്ന നേതാക്കൾക്കെതിരെ പണം തിരിച്ചു കിട്ടുന്നത് വരെ സമരം ശക്തമാക്കാനാണ് ആക്ഷൻ കൌൺസിൽ തീരുമാനം.
സത്യാഗ്രഹം മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ ഉൽഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ അബു തമാം അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പി.ശരീഫ് സ്വാഗതം പറഞ്ഞു.
കെ. എഫ്. ഇഖ്ബാൽ,മെഹ്മൂദ് കൈകമ്പ, മഹാരാജ, അസാഫ്, മുൻ പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് ഉപ്പള ഗേറ്റ്, സുജാത ഷെട്ടി, രഹന മെഹ്മൂദ്, ഹമീദ് സിറ്റി ബസാർ, ഡോക്ടർ ശ്രീജിത്ത്, സമദ്, ഐഡിയൽ ബഷീർ, അബ്ദുൽ റഹ്മാൻ പത്വാടി, സകരിയ സൽമാൻ, അഷ്‌റഫ് ഫ്രൂട്ട്, സമദ് ബേബി ഷോപ്പ് തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.