കേരളത്തിൽ ലോക്കോ അൺലോക്കോ? നിലവിലെ ലോക്ക്ഡൗൺ രീതി മാറും, തീരുമാനം ചൊവ്വാഴ്ച

0
224

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.

ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗൺ രീതി എന്തായാലും കേരളം മാറ്റും.

വിദഗ്ധസമിതിയുടെ ബദൽ നിർദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുണ്ടായാൽ തദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദലാണ് പരിഗണനയിൽ. മറ്റ് സ്ഥലങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നേക്കും. വാരാന്ത്യ ലോക്ക് ഡൗണും ഉണ്ടാകില്ല.

രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിക്കുന്ന കേന്ദ്രസംഘവും ഊന്നൽ നൽകുന്നത്. കൊഴിക്കോടും പത്തനംതിട്ടയും സന്ദർശിച്ച സംഘം കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനാണ് നിർദ്ദേശിച്ചത്.

അതിനിടെ കേരളത്തിലെ കണക്ക് ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ സ്ഥിതിയിൽ വലിയ ആശങ്ക വേണ്ടെന്ന അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്.  രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകൾ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്‍റെ അഭിപ്രായം ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

നിലവിലെ ലോക് ഡൗൺ രീതികളിലെ അശാസ്ത്രീയത മാത്രമല്ല, വ്യാപകമായി ഉയരുന്ന എതിർപ്പുകളും വ്യാപാരികൾ കോടതിയെ സമീപിച്ചതും ഓണം വരുന്നതുമൊക്കെ പരിഗണിച്ചാണ് സംസ്ഥാന സർക്കാറും ഇളവിലേക്ക് നീങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here