‘കളക്ടർ’ ഭാര്യയെ കൊന്നെന്ന് അറിഞ്ഞപ്പോൾ നാട്ടുകാരും പൊലീസും നടുങ്ങി, അരുംകൊലയ്ക്ക് കാരണം ചോദ്യം ചെയ്ത പക

0
404

നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കളത്തറയിൽ ‘കളക്ടർ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളേയുള്ളു. കാവനം പുറത്തുവീട്ടിൽ തെങ്ങുകയറ്റക്കാരനായ ജനാർദനൻ നായർ. ആരോടും തട്ടിക്കയറി സംസാരിക്കുന്നതാണ് പ്രകൃതം. പറയുന്നത് മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം. അല്ലെങ്കിൽ മട്ടും മാതിരിയും മാറും. എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല.

വീട്ടിലും സ്ഥിരമായി വഴക്കാണ്. വാർദ്ധക്യത്തിന്റെ അവശത അലട്ടുന്ന ജനാർദനനും ഭാര്യ വിമലയും ഇളയ മകൻ ചുമട്ടുതൊഴിലാളിയായ സുരേഷ്‌കുമാറിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. പക്ഷെ, അതൊട്ട് അംഗീകരിച്ചുകൊടുക്കാൻ ഒരുക്കമല്ല. ആർക്കും കീഴ്പ്പെടില്ലെന്ന ഭാവം. തേങ്ങാവെട്ടുന്ന കത്തി ഇടയ്ക്ക് രാകിമിനുക്കും. ആരോഗ്യം ഇല്ലാതെ എന്തിന് ജീവിക്കുന്നു എന്ന് ചോദിച്ച് സ്വയം പുലഭ്യം പറയും. ഭാര്യയെയും മകനെയും ചെറുമക്കളെയും ചീത്ത വിളിക്കുന്നതും പതിവായി. സുരേഷ് കുമാർ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ചതയം തൊട്ട് ഭീഷണി മുഴക്കി നടപ്പായിരുന്നു.

മകന്റെ പക്ഷത്തുചേർന്ന് തന്നെ ചോദ്യം ചെയ്ത ഭാര്യയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്നാണ് അയാൾ പക വീട്ടിയത്. മഴ കോരിച്ചൊരിയുന്ന രാത്രിയിൽ മകനും മരുമകളും തൊട്ടടുത്ത മുറിയിൽ ഉറക്കത്തിലായിരിക്കെയാണ് ആ അരുംകൊല അരങ്ങേറിയത്. ഭാര്യ മരിച്ചെന്ന് ഉറപ്പായിട്ടും മകനെയും മരുമകളെയും വിളിച്ചുണർത്തിയില്ല. രണ്ടു പെൺമക്കളുടെ കുടുംബക്കാരെയും വിളിക്കാൻ കൂട്ടാക്കിയില്ല.

മൊബൈലിൽ 100 ഡയൽ ചെയ്ത് ഇങ്ങനെ പറഞ്ഞു. ‘ഞാൻ ഭാര്യയെ വെട്ടിക്കൊന്നു,​ എങ്ങും ഓടിപ്പോവില്ല, കളത്തറ മുക്കിൽ നിങ്ങളെ കാത്തുനിൽക്കുന്നു”. പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുമ്പോഴും നിർവികാരമായിരുന്നു ആ മുഖം. വിമലയെപ്പറ്റി നാട്ടുകാർക്കെല്ലാം നല്ലത് മാത്രമേ പറയാനുള്ളു. ഇവരെ ജനാർദ്ദനൻ വെട്ടിക്കൊന്നു എന്നറിഞ്ഞ് നടുങ്ങി നിൽക്കുകയാണ് കളത്തറ ഗ്രാമം.

LEAVE A REPLY

Please enter your comment!
Please enter your name here