കടകളില്‍ പ്രവേശിക്കാന്‍ 3 നിബന്ധനകൾ, സ്കൂളും തിയറ്ററും തുറക്കില്ല: അറിയേണ്ടതെല്ലാം

0
369

തിരുവനന്തപുരം∙ പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. മൂന്നുവിഭാഗം ആളുകള്‍ക്കാണു കടകളില്‍ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.

കടകളില്‍ 25 ചതുരശ്രമീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല. സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവർത്തിക്കും. വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും ബാങ്കുകളും തിങ്കള്‍ മുതല്‍ ശനി വരെ പ്രവർത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താം. മാളുകളിലും ഓണ്‍ലൈന്‍ ഡെലിവറിക്ക് അനുമതി നല്‍കി. റസ്റ്ററന്റുകളില്‍ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ–ബബ്ള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം.

നിയന്ത്രണത്തിന് പുതിയ രീതിയാണ് ഇനി. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സമ്പ്രദായം ഉപേക്ഷിച്ചു. പഞ്ചായത്തിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കി നിയന്ത്രണം. എല്ലാ ബുധനാഴ്ചയും അനുപാതം പുനര്‍നിര്‍ണയിക്കും. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോൾ 1000ൽ പത്തിൽ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രസ്താവനയിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

മത്സരപരീക്ഷകള്‍, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് ട്രയലുകള്‍ എന്നിവ നടത്താം. സര്‍വകലാശാലാപരീക്ഷകള്‍ക്കും അനുമതി നല്‍കി ഉത്തരവായി. എന്നാല്‍ ചില നിയന്ത്രണങ്ങൾക്ക് മാറ്റമില്ല. സ്കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തിയറ്ററുകള്‍ എന്നിവ തുറക്കില്ല. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടുക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40പേർ. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങിനും 20 പേര്‍ക്ക് മാത്രം അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here