മുംബൈയില്‍ വന്‍ലഹരിമരുന്നു വേട്ട; ഇറാനില്‍നിന്ന് കൊണ്ടുവന്ന 2000 കോടിയുടെ ഹെറോയിന്‍ പിടികൂടി

0
167

മുംബൈ: ഇറാനില്‍നിന്ന് കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2000 കോടി വിലവരുന്ന 283 കിലോഗ്രാം ഹെറോയിനാണ് ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത്. ഈയടുത്ത് രാജ്യത്തു നടന്ന വമ്പന്‍ ലഹരിമരുന്നു വേട്ടയാണിത്.

നെഹ്‌റു തുറമുഖത്ത് എത്തിച്ച ശേഷം മുംബൈയില്‍നിന്ന് റോഡ്മാര്‍ഗം പഞ്ചാബിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ടാല്‍ക്കം സ്‌റ്റോണുകളുമായി വന്ന രണ്ട് കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നതെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടരന്‍ ടാന്‍ മേഖലയില്‍നിന്ന് പ്രഭ്ജിത് സിങ് എന്ന വിതരണക്കാരനെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേരെ മധ്യപ്രദേശില്‍നിന്ന് പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 28-ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് രണ്ട് ആഫ്രിക്കന്‍ പൗരന്മാരില്‍നിന്ന് കസ്റ്റംസ് 126 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറുന്നൂറ് കോടിയിലധികം രൂപയുടെ ഹെറോയിനാണ് കസ്റ്റംസ് പിടികൂടിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ആയിരം കോടി വിലവരുന്ന 191 കിലോ ഹെറോയിന്‍ മുംബൈ കസ്റ്റംസ് പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാനില്‍നിന്ന് കൊണ്ടുവന്നു എന്ന് കരുതപ്പെട്ട ആ ഹെറോയിന്‍ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തുനിന്നാണ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here