കുഞ്ഞ് ഇമ്രാന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക സംബന്ധിച്ച് ചികിത്സാസമിതി തീരുമാനമെടുക്കും; ഇതുവരെ ചികിത്സിച്ച ചെലവ് ഫണ്ടിൽ നിന്നും എടുക്കേണ്ടെന്ന് പിതാവ്

0
465

മലപ്പുറം: സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിന്റെ ചികിത്സയ്ക്കായി 18 കോടിയുടെ മരുന്നിനായി 16 കോടിയോളം സമാഹരിച്ച് ചികിത്സ ഉറപ്പാക്കാൻ ഒരുങ്ങവെ കുഞ്ഞ് ഇമ്രാൻ വിടചൊല്ലിയ വേദനയിലാണ് കേരളക്കര. മങ്കട വലമ്പൂരിലെ ഇമ്രാന് 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

ചൊവ്വാഴ്ച രാത്രികോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇമ്രാൻ നാല് മാസമായി വെന്റിലേറ്ററിൽ ആയിരുന്നു ഇമ്രാൻ. ഖബറടക്കം പുലർച്ചെ വലമ്പൂരിൽ നടന്നു. 18 കോടി രൂപ ആയിരുന്നു സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിന്റെ മരുന്നിന് വേണ്ടിയിരുന്നത്. നാട് മുഴുവൻ ഇമ്രാനായി ഒന്നിച്ചതോടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതിനോടകം 16 കോടിയോളം രൂപ സമാഹരിച്ചിരുന്നു. എങ്കിലും ഇമ്രാൻ വിടവാങ്ങിയതോടെ പണം ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കുകയാണ് ചികിത്സ സഹായ സമിതി. ഇക്കാര്യത്തിൽ ചികിത്സാ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും എന്ന് എംഎൽഎ മഞ്ഞളാംകുഴി അലി പറഞ്ഞു.

‘വലിയ പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ എല്ലാം. ഇന്നലെ രാത്രി കൂടി ചികിത്സയെ കുറിച്ച് ചർച്ച ചെയ്തിരുന്നു. മറ്റ് എവിടെ എങ്കിലും ഇമ്രാനെ കൊണ്ട് പോകേണ്ടതുണ്ടെങ്കിൽ അതിന് തയ്യാർ ആയിരുന്നു. അബുദാബിയിൽ ചികിത്സ നൽകാൻ സൗകര്യം ഉണ്ടോ എന്നും അന്വേഷിച്ചിരുന്നു. അങ്ങനെ എങ്കിൽ വാക്‌സിന്റെ ഇറക്കുമതി നികുതി അടക്കം കുറക്കാൻ സാധിക്കും. പക്ഷേ ഇന്ന് പുലർച്ചെ ഇമ്രാൻ പോയി… ഏറെ സങ്കടം ഉണ്ട്.. ഇത് വരെ 16 കോടിയിൽ അധികം രൂപ ആണ് ലഭിച്ചിട്ടുള്ളത്. ബാക്കി തുക പെരുന്നാൾ കഴിയുമ്പോഴേക്കും സ്വരൂപിക്കാൻ സാധിക്കും എന്ന് ആയിരുന്നു കണക്ക് കൂട്ടൽ.. ഇനി ഈ സംഖ്യ എന്ത് ചെയ്യണം എന്നത് ചികിത്സ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും ‘ എംഎൽഎ പറഞ്ഞു.

ഇത് വരെ ഇമ്രാന്റ ചികിത്സക്ക് വേണ്ടി ചെലവഴിച്ച തുക ഈ ഫണ്ടിൽ നിന്നും എടുക്കേണ്ട എന്ന് ആണ് കുഞ്ഞിന്റെ അച്ഛൻ ആരിഫ് അഭിപ്രായപ്പെടുന്നത് എന്ന് എംഎൽഎ വ്യക്തമാക്കി. എന്നാൽ ചികിത്സ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും എല്ലാ കാര്യങ്ങളുമെന്നാണ് എംഎൽഎ കൂട്ടിച്ചേർത്തത്. ഇമ്രാനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു ആരിഫ്. മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനാവാതെ വന്നപ്പോൾ സഹായം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here