18ാം വയസിൽ കൈക്കുഞ്ഞുമായി തെരുവിൽ, ചെയ്യാത്ത ജോലികളില്ല, ഇന്ന് വർക്കല എസ്ഐ; മാതൃക

0
219

റു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു ആനി ശിവ. പിന്നീടുള്ള ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു ഈ അമ്മയ്ക്കും മകനും. വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം. 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നിവർന്നു നിൽക്കുകയാണ്. വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ ആയി.

‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’ വർഷങ്ങൾ നീണ്ട തന്റെ അലച്ചിലിനെ കുറിച്ച് ആനി കുറിക്കുന്നത് ഇതാണ്

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങി കൂട്ടുകാരനൊപ്പം ജീവിതം തുടങ്ങുന്നത്. എന്നാൽ പഠനം മൂന്നാം വർഷത്തിൽ എത്തിയപ്പോഴേക്കും ഈ ബന്ധം അവസാനിച്ചു. കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് കയറിവന്ന മകളെ അം​ഗീകരിക്കാൻ വീട്ടുകാർക്കായില്ല. അതോടെയാണ് താമസം അമ്മൂമ്മയുടെ ചായപ്പിലാക്കുന്നത്.

അതിനു ശേഷം ജീവിക്കാനായി ചെയ്തുകൂട്ടിയ ജോലികൾക്ക് കണക്കില്ല. കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുപോയി നടന്നു വിറ്റും ഇൻഷുറൻസ് ഏജന്റായുമെല്ലാം ജോലി ചെയ്തു. അതിനിടെ ചില ബിസിനസുകൾ നടത്തിയെങ്കിലും അതും പരാജയമായി. വർക്കല ശിവഗിരി തീർത്ഥാടന സമയത്ത് നാരങ്ങാ വെള്ളവും ഐസ്ക്രീമും വിറ്റു .ആ സമയത്തെല്ലാം പഠനവും മുന്നോട്ടു കൊണ്ടുപോകാനും മറന്നില്ല.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. സുരക്ഷിതത്വത്തിനായി ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അമ്മയും അച്ഛനുമെല്ലാമായി. 2014-ൽ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here