റോഡ് ടെസ്റ്റില്ലാതെ എങ്ങനെ ലൈസൻസ്? ഇതാ കേരളത്തിലെ ഏക അക്രഡിറ്റഡ് കേന്ദ്രം

0
260

അക്രഡിറ്റഡ് ഡ്രൈവിങ് സ്കൂളിൽ പഠിച്ചവർക്ക് ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കുമെന്ന വാർത്ത വന്നതോടെ ഇത്തരം അക്രഡിറ്റഡ് കേന്ദ്രങ്ങൾ എവിടെയുണ്ടെന്നു തിരഞ്ഞുതുടങ്ങി ആളുകൾ. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിലും നിലവിൽ വളരെ കുറച്ചുകേന്ദ്രങ്ങളേ രാജ്യത്തുള്ളൂ. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിലാണ് ഇപ്പോൾ മാതൃകാ കേന്ദ്രങ്ങളുള്ളത്. കേരളത്തിലെ മാതൃകാകേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാൾ കണ്ടനകത്താണ്. എന്താണ് അക്രഡിറ്റഡ‍് കേന്ദ്രത്തിന്റെ പ്രത്യേകത? എന്തു വ്യത്യാസമാണ് ഇവിടുത്തെ പരിശീലനത്തിനുള്ളത്?

ഡോർ തുറക്കുന്നതു മുതൽ പാർക്കിങ് വരെ

കേരളത്തിലെ റോഡിൽ വാഹനവുമായിറങ്ങുന്ന ഒരു ഡ്രൈവർ നേരിടേണ്ടിവരുന്നത് എന്തെല്ലാമാണോ അതെല്ലാം അക്രഡിറ്റഡ് കേന്ദ്രത്തിൽ കൃത്രിമമായി നിർമിച്ച് അവിടെയാണു പരിശീലനം നൽകുന്നത്. റോഡിലെ കയറ്റം, ഇറക്കം, വളവ്, ഗർത്തം, രാത്രി സമയങ്ങളിലെ വെളിച്ച വിന്യാസം തുടങ്ങിയവയെല്ലാം അതേപടി ഒരുക്കിയുള്ള ട്രാക്ക് ആണ് സജ്ജീകരിക്കുക.

മഴ, മഞ്ഞ് എന്നീ കാലാവസ്ഥാ വ്യതിയാനങ്ങളിലെ ഡ്രൈവിങ് സംബന്ധിച്ചും അവബോധം നൽകും. ഓൺ റോഡ്, ഓഫ് റോഡ് പരിശീലനവും ലഭിക്കും. ഡ്രൈവിങ് സീറ്റിലിരുന്ന് ക്ലച്ചും ഗിയറും ആക്സിലറേറ്ററും ഉപയോഗിക്കാൻ മാത്രം പഠിക്കുന്നതിനു പകരം, വാഹനത്തിന്റെ ഡോർ തുറക്കുന്നതു മുതൽ ഓയിലും വെള്ളത്തിന്റെ തോതും പരിശോധിക്കുക, കണ്ണാടികളുടെ പ്രവർത്തനം നിരീക്ഷിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗം, സിഗ്നലുകളുടെ പ്രവർത്തനം, കയറ്റത്തിലും ഇറക്കത്തിലും നിർത്തിയ ശേഷം വാഹനം എടുക്കുന്നത്, പാർക്കിങ് സമയത്ത് പാലിക്കേണ്ട നിയമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഇവിടെ കൃത്യമായി പഠിപ്പിക്കും.

ഡ്രൈവിങ് സ്‌കൂളല്ല, റിസർച് സെന്റർ

2014ൽ ആണ് എടപ്പാൾ കണ്ടനകത്തെ കെഎസ്ആർടിസിയുടെ 13 ഏക്കർ സ്ഥലം 30 വർഷത്തേക്ക് പാട്ടത്തിന് എടുത്ത് ഇവിടെ ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച് സെന്ററിന് തുടക്കമിട്ടത്. 17 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഓഫിസ്, കന്റീൻ, പരിശീലന കേന്ദ്രം, ക്ലാസ് മുറികൾ, ഹോസ്റ്റൽ, ഡ്രൈവിങ് ട്രാക്ക് എന്നിവയെല്ലാം സജ്ജീകരിച്ചു. ട്രാക്ക് നിർമാണവും അനുബന്ധ സംവിധാനങ്ങളും ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.

അശ്രദ്ധമായി ഡ്രൈവിങ് നടത്തി പിഴയൊടുക്കുന്നവർക്കുള്ള പരിശീലന ക്ലാസുകളാണ് നിലവിൽ ഇവിടെ നടക്കുന്നത്. അപകടത്തിൽപെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഇവിടെ നിശ്ചിത ദിവസം നിർബന്ധിത പരിശീലനം നൽകുന്നുണ്ട്. ഇതിനു പുറമേ പുതിയതായി ലൈസൻസിന് അപേക്ഷിക്കുന്നവർ ഇവിടത്തെ ക്ലാസിൽ പങ്കെടുത്തതായി തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.

വരും, കൂടുതൽ കേന്ദ്രങ്ങൾ

രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ നിലവിലെ ഡ്രൈവിങ് രീതിതന്നെ മാറും. സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുക. ഇതിനായി 3 ഏക്കർ സ്ഥലം, വർക്‌ഷോപ്, ഡ്രൈവിങ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് എന്നിവയെല്ലാം ഒരുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.

മാറിയ കാലത്തിന് അനുസരിച്ച് അപകടങ്ങൾക്ക് തടയിടാനും മികച്ച ഡ്രൈവിങ് സംസ്കാരം വാർത്തെടുക്കാനും ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഗുണകരമാകും. അതേസമയം, നിലവിലെ സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകളിൽ പഠനം നടത്തി എംവിഐമാർ ലൈസൻസ് നൽകുന്ന രീതി തുടരുകയും ചെയ്യുമെന്ന് കണ്ടനകം ഐഡിടിആർ മുൻ ഡയറക്ടർ എം.എൻ.പ്രഭാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here