കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, അച്ചടിക്കാനുള്ള കട തുറക്കില്ല; അന്തംവിട്ട് ജനം

0
238

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ഈ ഉത്തരവിനെത്തുടർന്ന് ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്  ജനങ്ങളും സ്ഥാപന ഉടമകളും. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. അടുത്ത ബന്ധുക്കള്‍ മാത്രമാകും ഇത്തരത്തില്‍ പങ്കെടുക്കുന്നത്. ഇതിനായി ആരും  കത്തടിക്കാറുമില്ല. ഇനി പേരിന് കത്തടിക്കാന്‍ തീരുമാനിച്ച്  കടയിലേക്ക് ചെന്നാല്‍ നിരാശരായി മടങ്ങേണ്ടി വരും. അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. പിന്നെ ഏത് ക്ഷണക്കത്തുമായി ചെല്ലുമെന്നാണ് ജനം ചോദിക്കുന്നത്.

വിവാഹത്തില്‍ പങ്കെടുക്കുന്ന എണ്ണപ്പെട്ട ആളുകള്‍ക്ക് വേണ്ടി കത്തടിക്കാൻ ഇക്കണ്ട കടകളെല്ലാം തൊഴിലാളികളേയും വിളിച്ച് തുറന്നുവെക്കുന്നതിന് എന്തിനാണെന്ന് കടയുടമകളും ചോദിക്കുന്നു.

വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ക്ക് ഒരു ദിവസവും വര്‍ക്ക്‌ഷോപ്പുകള്‍ മറ്റൊരു ദിവസവുമാണ് തുറക്കാന്‍ അനുമതിയെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു വിചിത്ര നിര്‍ദേശം.

സ്റ്റേഷനറി കടകള്‍ തുറക്കാന്‍ പാടില്ല എന്നാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ചില സ്‌റ്റേഷനറി കടകളില്‍ പല വ്യഞ്ജനങ്ങളും വില്‍ക്കുന്നുണ്ട്. ഈ കടകള്‍ തുറക്കുന്നത് സംബന്ധിച്ച അവ്യക്തതയും നിലനില്‍ക്കുകയാണ്.

തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. എന്നാല്‍ അന്നുമുതല്‍ തന്നെ അവ്യക്തകളും വിചിത്ര നിര്‍ദേശങ്ങളും നിരവധിപേര്‍ ചൂണ്ടികാണിച്ചിട്ടുണ്ടെങ്കിലും ഒരു വ്യക്തവരുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here