പൊങ്ങച്ചം കാണിക്കാന്‍ ‘സ്ത്രീധനം’ പ്രദര്‍ശിപ്പിച്ചു, 41 ലക്ഷം, കാര്‍, സ്വര്‍ണം; ആദായനികുതി വകുപ്പിന്റെ അന്വേഷണം

0
218

മുസാഫർനഗർ: സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും വിവാഹവേദിയിൽ പ്രദർശിപ്പിക്കുന്ന വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിലെ ഷംലിയിൽ നടന്ന വിവാഹത്തെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പോലീസിനൊപ്പം ആദായനികുതി വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷംലിയിൽ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വിവാഹവേദിയിൽവെച്ച് സ്ത്രീധനത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.

ഏകദേശം 41 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ പാത്രങ്ങളിൽ അടുക്കിവെച്ചാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടൊപ്പം ആഭരണങ്ങളും ഒരു എസ്.യു.വിയുടെ താക്കോലും ഉണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പുറമേ വധു ഒട്ടേറെ ആഭരണങ്ങൾ ധരിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീധനവിവാഹത്തെ എതിർത്ത് ഒട്ടേറെപേർ രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാരിയായ ഷംലി സ്വദേശിയുടെ മകളുടെ വിവാഹചടങ്ങിന്റെ ദൃശ്യങ്ങളാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഷംലി സ്വദേശിയും കർണാടകയിൽ വസ്ത്രവ്യാപാരിയുമായ യുവാവായിരുന്നു വരൻ.ഏകദേശം ഒരു കോടിയിലേറെ രൂപയുടെ സ്ത്രീധനം ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here