ക്രിപ്‌റ്റോകറൻസി ഇടപാടുകാർ കുടുങ്ങുമോ?: വാസിർഎക്‌സിനെതിരെ ഇഡിയുടെ അന്വേഷണം

0
341

ക്രിപ്‌റ്റോകറൻസി ഇടപാടിന് നേതൃത്വംനൽകുന്ന എക്‌സ്‌ചേഞ്ചായ വാസിർഎക്‌സിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് നോട്ടീസ്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസിർഎക്‌സിന്റെ ഡയറക്ടർമാരായ നിഷാൽ ഷെട്ടി, സമീർ ഹനുമാൻ മത്രെ എന്നിവർക്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജുമെന്റ് ആക്ട്(ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ചൈനീസ് ഓൺലൈൻ വാതുവെയ്പ്പിലൂടെയുള്ള കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണംനടത്തുന്നത്. ചൈനീസ് പൗരന്മാർ 57 കോടി രൂപ ക്രിപ്‌റ്റോകറൻസിയിലേയ്ക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണംപുരോഗമിക്കുകയാണ്.

880 കോടി മൂല്യമുള്ള ക്രിപ്‌റ്റോകറൻസി വാസിർഎക്‌സ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതേസമയം, ക്രിപ്‌റ്റോ അക്കൗണ്ടുകളിലേയ്ക്ക് 1,400 കോടി രൂപ  അന്വേഷണകാലയളവിൽ കൈമാറിയതായും ഇഡി പറയുന്നു.

ഇടപടുമായി ബന്ധപ്പെട്ട രേഖകൾ എക്‌സ്‌ചേഞ്ചിന്റെ കൈവശമില്ലെന്നും കണ്ടെത്തി. കള്ളപ്പണംവെളുപ്പിക്കൽ, തീവ്രവാദധനസഹായത്തിനെതിരെയുള്ള(സിഎഫ്ടി)നയം, ഫെമ എന്നിവ എക്‌സ്‌ചേഞ്ച് ലംഘിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.

രൂപയിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലേയ്ക്കും മറിച്ചുമുള്ള ഇടപാടുകൾ, വ്യക്തിഗത ക്രിപ്‌റ്റോ ഇടപാടുകൾ, പൂൾ അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേയ്ക്കുള്ള കൈമാറ്റം എന്നിവയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ നടത്തുന്നത്. വിദേശികൾക്ക് ഏത് രാജ്യത്തുവേണമെങ്കിലും വാലറ്റ് സൂക്ഷിക്കാൻകഴിയും.

ഇടപാടുകൾ ഓഡിറ്റ്‌ചെയ്യുന്നതിനോ അതുസംബന്ധിച്ച അന്വേഷണംനടത്തുന്നതിനോ ബ്ലോക്ക്‌ചെയിൻ ഇടപാടുകളിൽ സാധ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. രേഖകളില്ലാതെ ക്രിപ്‌റ്റോകറൻസികളും അവയുടെമൂല്യത്തിന് തുല്യമായ തുകയും രാജ്യമേതെന്നുപോലും പരിഗണിക്കാതെ ഏതൊരുവ്യക്തിക്കും കൈമാറാൻ കഴിയും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം ഇടപാടുകളിലൂടെ എക്‌സ്‌ചേഞ്ചുകൾ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here