അഞ്ചുദിവസം ലോക്ഡൗണ്‍ കടുപ്പിക്കും; നാളെ മുതല്‍ അധിക നിയന്ത്രണങ്ങള്‍; 50 ശതമാനം ജീവനക്കാര്‍ 10 മുതല്‍

0
214

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നാളെ മുതല്‍ ഒന്‍പതു വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. നാളെ മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ നാളെ മുതല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ഇന്ന് പാഴ്‌വസ്തു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

50 ശതമാനം ജീവനക്കാര്‍ 10 മുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതല്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. നേരത്തെ ജൂണ്‍ 7 മുതല്‍ പ്രവര്‍ത്തിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഒന്‍പതു വരെ അധികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മാറ്റം.

എന്നാല്‍ ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിട്ടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കും. കൂടാതെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാവാന്‍ പോകുന്നവര്‍, വിധേയരായവര്‍, ഒരു മാസത്തിനു മുമ്ബേ വിധേയരായിട്ടുള്ളവര്‍, ഡയാലിസിസ് രോഗികള്‍ എന്നീ വിഭാഗത്തില്‍ ഉള്ളവരെയും ഒഴിവാക്കും. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here