4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര; സാധ്യമാക്കുമോ പിണറായി സർക്കാർ?

0
507

കൊച്ചി∙ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതോടെ തലവര തെളിയുന്ന പ്രധാന പദ്ധതി തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറിൽ 200 കി.മീ. വേഗം സാധ്യമാകുന്ന റെയിൽവേ ഇരട്ടപ്പാത. കഴിഞ്ഞ 5 വർഷം അതിന്റെ പ്രാഥമിക പഠനങ്ങളും ഡിപിആറും പൂർത്തിയാക്കി നിലമൊരുക്കിയ എൽഡിഎഫ് സർക്കാരിനു പദ്ധതി യാഥാർത്ഥ്യമാക്കാൻ ലഭിച്ചിരിക്കുന്ന 5 വർഷങ്ങളാണു ഇനി മുന്നിലുള്ളത്. ഇത്തവണത്തെ പ്രകടന പത്രികയിലും പ്രധാന പദ്ധതിയായി ഉൾപ്പെടുത്തിയതോടെ പദ്ധതി നടപ്പാക്കാൻ സർക്കാർ മുഖ്യ പരിഗണനയാണു നൽകുന്നതു വ്യക്തം. ഇത്തവണത്തെ ഭൂരിപക്ഷം ഈ പദ്ധതിക്കു കൂടി ലഭിച്ച പിന്തുണയായാണു വിലയിരുത്തപ്പെടുന്നത്.

63,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഇത് നേരത്തെ ലഭിക്കുമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഡിഎയുടെ സമ്മർദം മൂലം അനുമതി ലഭിച്ചില്ലെന്നാണ് ആക്ഷേപം. തങ്ങളുടെ നേട്ടമാക്കി അവതരിപ്പിക്കാനായി അനുമതി ബോധപൂർവം കേന്ദ്രം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണമുയരുന്നത്. പദ്ധതിക്കു ജപ്പാൻ വികസന ഏജൻസി (ജൈക) വായ്പ ലഭ്യമാക്കാനായി ഭൂമിയേറ്റെടുക്കൽ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേരളത്തിനു കത്തു നൽകിയതും കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരവുമാണു പദ്ധതിക്ക് ഇപ്പോൾ ഉള്ളത്. കൂടാതെ കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെ ഒന്നാം ഘട്ട സ്ഥലമേറ്റെടുപ്പിനായി ഹഡ്കോ 3000 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 320 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്.

അന്തിമ അനുമതിക്കായി വൈകാതെ തന്നെ കേരളം സമ്മർദം ശക്തമാക്കുമെന്ന് ഉറപ്പ്. പദ്ധതി യഥാർത്ഥ്യമായാൽ 4 മണിക്കൂർകൊണ്ടു തിരുവനന്തപുരം–കാസർകോട് യാത്രയും 90 മിനിറ്റ് കൊണ്ടു കൊച്ചി–തിരുവനന്തപുരം യാത്രയും സാധ്യമാകും. ഗെയിൽ പൈപ്പ് ലൈനിന്റെ തടസ്സങ്ങൾ നീക്കിയ സർക്കാരിനു സെമി ഹൈസ്പീഡ് പാതയ്ക്കുള്ള കുരുക്കുകളും അഴിക്കാൻ കഴിയുമെന്നു  മലബാർ ഡവലപ്മെന്റ് ഫോറം പ്രതിനിധി നിഷാദ് ഹംസ പറയുന്നു. പദ്ധതിക്കു പ്രാദേശികമായി ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്ന എലത്തൂരിൽ എൽഡിഎഫിനാണു വിജയം.  മലബാർ മേഖലയിൽ കീറാമുട്ടിയായിരുന്ന ദേശീയ പാത വികസനം വേഗത്തിലാക്കിയ സർക്കാരിനു ഈ പദ്ധതിയും വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെ.

LEAVE A REPLY

Please enter your comment!
Please enter your name here