കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം

0
655

തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന് സംസ്ഥാന സർക്കാരിന്റെ മാർഗരേഖ നിർദേശിക്കുന്നു.

കോവിഡ് ബാധിച്ച് വീട്ടിൽ മരിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ അവിടെ നൽകിയ മേൽവിലാസം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കൾ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ സംസ്കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകാം.

സെക്രട്ടറി നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾക്കും മൃതദേഹം വിട്ടുകൊടുക്കും. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങളൊരുക്കാൻ തദ്ദേശസ്ഥാപന അധികൃതർ സഹായിക്കും.

പരിശോധനാഫലത്തിന് കാക്കേണ്ട

ആശുപത്രി വാർഡിൽനിന്ന് മൃതദേഹം മാറ്റുംമുമ്പ് ബന്ധുക്കൾക്ക് സുരക്ഷാ മുൻകരുതലുകളോടെ കാണാം. കോവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സാംപിൾ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനൽകും. കോവിഡ് സംശയിക്കുന്ന ആളായാൽ പോലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും മൃതദേഹം സംസ്കരിക്കുക.

പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയർമാരെയോ മാത്രമാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗിൽ സ്പർശിക്കാനും ശ്മശാനത്തിലേക്കും മറ്റും കൊണ്ടുപോകാനും അനുവദിക്കുക. സംസ്കാരച്ചടങ്ങുകളിൽ 20 പേർക്കാണ് അനുമതി.

കുട്ടികളും 65-നുമേൽ പ്രായമായവരും ശ്വാസകോശരോഗങ്ങളുള്ളവരും പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണം. വിശുദ്ധഗ്രന്ഥ പാരായണം, തീർഥം തളിക്കൽ തുടങ്ങി മൃതദേഹത്തിൽ സ്പർശിക്കാതെയുള്ള മതചടങ്ങുകൾ അനുവദിക്കും. ജില്ലവിട്ട് കൊണ്ടുപോകേണ്ടതുണ്ടെങ്കിൽ ആശുപത്രിയിൽനിന്ന്‌ മരണസർട്ടിഫിക്കറ്റ്, ലഭ്യമായ പരിശോധനാ സർട്ടിഫിക്കറ്റുകൾ എന്നിവ നൽകണം.

മൃതദേഹം സംസ്കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാൻ തടസ്സമില്ല. ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താനാവാത്ത സാഹചര്യമുണ്ടെങ്കിൽ പോലീസും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് മൃതദേഹം സംസ്കരിക്കും.

പോസ്റ്റ്‌മോർട്ടം ആവശ്യമെങ്കിൽമാത്രം

കോവിഡ് രോഗിയുടെ പോസ്റ്റ്‌മോർട്ടം അത്യാവശ്യമുണ്ടെങ്കിൽ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാൻ അനുമതിയില്ല.

ആദരിക്കണം, മൃതദേഹത്തെയും

വ്യക്തിയോടു കാണിക്കുന്ന എല്ലാ ബഹുമാനവും മൃതദേഹത്തോടും പുലർത്തണം. കൂടെ ബന്ധുക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ഉറപ്പാക്കാനാവണം. മൃതദേഹങ്ങൾ ഒഴുക്കിവിടുന്നപോലുള്ള അവസ്ഥ നമ്മുടെ സംസ്ഥാനത്ത് വരാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങളും ശ്മശാനം നടത്തിപ്പുകാരും ജാഗ്രത പുലർത്തണം.

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച സംശയനിവാരണത്തിന് ഈ നന്പറിൽ വിളിക്കുക: 04936202375

LEAVE A REPLY

Please enter your comment!
Please enter your name here