മൂന്ന് മന്ത്രിമാരുമായി തിളങ്ങി മൂന്ന് ജില്ലകൾ; പ്രാതിനിധ്യമില്ലാതെ വയനാട്, കാസർകോട്

0
268

തൃശൂർ ∙ ഇത്തവണയും മൂന്നു മന്ത്രിമാരെ സമ്മാനിച്ച് തൃശൂർ ജില്ല. പുതുമുഖ മന്ത്രിസഭയിൽ ആദ്യമായി ഒരു വനിതാ മന്ത്രിയെയും തൃശൂർ നൽകി. ജില്ലയിൽനിന്ന് കെ.രാധാകൃഷ്ണൻ (ചേലക്കര-സിപിഎം), ആർ.ബിന്ദു (ഇരിങ്ങാലക്കുട–സിപിഎം), കെ.രാജൻ (ഒല്ലൂർ–സിപിഐ) എന്നിവരാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളായത്.

കഴിഞ്ഞ തവണ സി.രവീന്ദ്രനാഥ് (പുതുക്കാട്), എ.സി.മൊയ്തീൻ (കുന്നംകുളം), വി.എസ്.സുനിൽകുമാർ (തൃശൂർ) എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. സി.രവീന്ദ്രനാഥും വി.എസ്.സുനിൽകുമാറും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. കുന്നംകുളത്തുനിന്ന് ഇക്കുറിയും വിജയിച്ച എ.സി.മൊയ്തീന്‍ വീണ്ടും മന്ത്രിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഉൾപ്പെട്ടില്ല.

തൃശൂരിനു പുറമേ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളാണ് മൂന്നു മന്ത്രിമാരെ വീതം നൽകിയത്. തിരുവനന്തപുരം ജില്ലയിൽനിന്ന് വി.ശിവൻകുട്ടി (സിപിഎം–നേമം), ജി.ആർ.അനിൽ (സിപിഐ–നെടുമങ്ങാട്), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്– തിരുവനന്തപുരം) എന്നിവരാണ് മന്ത്രിമാരായത്.

കോഴിക്കോട് ജില്ലയിൽനിന്ന് മുഹമ്മദ് റിയാസ് (സിപിഎം–ബേപ്പൂർ), എ.കെ.ശശീന്ദ്രൻ (എൻസിപി–എലത്തൂർ), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ– കോഴിക്കോട് സൗത്ത്) എന്നിവര്‍ മന്ത്രിമാരായി. വയനാട്, കാസർകോട് ജില്ലകളിൽനിന്ന് ഇത്തവണ ആരും മന്ത്രിമാരായില്ല. കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്ക് രണ്ടു മന്ത്രിമാരെ കിട്ടി. കണ്ണൂരിനും മുഖ്യമന്ത്രിയടക്കം രണ്ടു മന്ത്രിമാരുണ്ട്.

മറ്റ് ജില്ലകളിലെ മന്ത്രിമാർ

  • കണ്ണൂർ: പിണറായി വിജയൻ (മുഖ്യമന്ത്രി, ധർമടം–സിപിഎം), എം.വി.ഗോവിന്ദൻ (സിപിഎം–തളിപ്പറമ്പ്),
  • കൊല്ലം: കെ.എൻ.ബാലഗോപാൽ (സിപിഎം–കൊട്ടാരക്കര), കെ.ചിഞ്ചുറാണി (സിപിഐ–ചടയമംഗലം)
  • ആലപ്പുഴ: സജി ചെറിയാൻ (ചെങ്ങന്നൂർ–സിപിഎം), പി.പ്രസാദ് (ചേർത്തല–സിപിഐ)
  • കൊച്ചി: പി.രാജീവ് (കളമശേരി– സിപിഎം)
  • കോട്ടയം: വി.എൻ.വാസവൻ (ഏറ്റുമാനൂർ–സിപിഎം)
  • പത്തനംതിട്ട: വീണാ ജോർജ് (ആറന്മുള–സിപിഎം)
  • മലപ്പുറം: വി.അബ്ദുറഹ്മാൻ (താനൂർ–സിപിഎം സ്വതന്ത്രൻ)
  • ഇടുക്കി: റോഷി അഗസ്റ്റിൻ (ഇടുക്കി– കേരള കോൺഗ്രസ് എം)
  • കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ– ജനതാദള്‍ എസ്)

LEAVE A REPLY

Please enter your comment!
Please enter your name here