രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉപ്പള സ്വദേശികളടക്കം ഏഴുപ്രതികള്‍ ഉള്ളാളിൽ അറസ്റ്റില്‍

0
415

മംഗളൂരു: ക്രിപ്റ്റോകറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിടുകയും ഇരുവരുടെയും കുടുംബങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ ഏഴുപ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് അഷ്റഫ്, സുഹൃത്ത് ജാവേദ് എന്നിവരെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ അത്താവറിലെ അഹമ്മദ് ഇക്ബാല്‍ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ് (33), ഉമര്‍ നൗഫല്‍(24), കാസര്‍കോട്ടെ ഷംസീര്‍ (29), ഉപ്പള സ്വദേശികളായ സയ്യിദ് മുഹമ്മദ് കൗസര്‍ (41), ഷെയ്ഖ് മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കാറുകള്‍, ഒരു ബൈക്ക്, 10 മൊബൈല്‍ ഫോണുകള്‍, വിലപിടിപ്പുള്ള രേഖകള്‍, 120 ഗ്രാമിന്റെ സ്വര്‍ണ്ണമാല തുടങ്ങിയവ പ്രതികളില്‍ നിന്നും പൊലീസ് പിടികൂടി.

അഹമ്മദ് അഷ്‌റഫിനെ ഏപ്രില്‍ 22ന് മംഗളൂരു കെസി റോഡില്‍ നിന്നും സുഹൃത്ത് ജാവേദിനെ ഹൊസങ്കടിയില്‍ നിന്നും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഒരു വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പ്രതികള്‍ അഹമ്മദ് അഷ്‌റഫിന്റെയും ജാവേദിന്റെയും കുടുംബങ്ങളെ ഫോണില്‍ വിളിച്ച് പണവും രേഖകളും നല്‍കണമെന്നും ഇല്ലെങ്കില്‍ രണ്ടുപേരെയും വധിക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചതോടെ അഷ്‌റഫിനെയും ജാവേദിനെയും പ്രതികള്‍ തലപ്പാടിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്യുന്ന ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് ഉദ്ദേശിച്ച തുക ലഭിക്കാതിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. കേസിലെ ഒന്നാംപ്രതിയായ അഹമ്മദ് ഇക്ബാലുമായാണ് അഷ്റഫും ജാവേദും ക്രിപ്റ്റോ കറന്‍സി ഇടപാട് നടത്തിയിരുന്നത്. കൂടുതല്‍ പണം ലഭിക്കാതിരുന്നതില്‍ പ്രകോപിതനായ ഇക്ബാല്‍ ഉമര്‍ നൗഫലിന്റെ സഹായത്തോടെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അഷ്‌റഫിനെയും ജാവേദിനെയും തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഉമര്‍ നൗഫലിനെതിരെ കൊലപാതകം, കവര്‍ച്ച തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ സുഖം പ്രാപിച്ച ശേഷം വീണ്ടും കസ്റ്റഡിയിലെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here