ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റില്‍

0
298

മംഗളൂരു: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂഡുബിദ്രി, മുല്‍ക്കി, ബജ്‌പേ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ആറുപേര്‍ അറസ്റ്റിലായത്. ഇതേ സംഘത്തില്‍പ്പെട്ട ഒമ്പതുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി.

പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വ്യാഴാഴ്ച രാവിലെയാണ് പ്രതികളുടെ അറസ്റ്റ് വിവരം വെളിപ്പെടുത്തിയത്. മുഹമ്മദ് സുബൈര്‍, ഇബ്രാഹിം ലത്തീഫ്, രാകേഷ്, അര്‍ജുന്‍, മോഹന്‍, ബൊലിയാര്‍ മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത കേന്ദ്രീകരിച്ചുള്ള കവര്‍ച്ച, വാഹന മോഷണം, മറ്റ് മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മംഗളൂരു നഗരത്തില്‍ ഏഴ്, ദക്ഷിണ കന്നഡയില്‍ എട്ട്, ഹാസന്‍, ഉഡുപ്പി എന്നിവിടങ്ങളില്‍ രണ്ട്, ചിക്കമംഗളൂരുവില്‍ മൂന്ന്, ബംഗളൂരുവില്‍ ഒന്ന്, കുടകില്‍ അഞ്ച് തുടങ്ങി 28 കേസുകള്‍ പ്രതികള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. 37 ലക്ഷം രൂപ വിലവരുന്ന മൂന്ന് കാറുകള്‍, 32,000 രൂപ വിലമതിക്കുന്ന എട്ട് മൊബൈല്‍ ഫോണുകള്‍, 2,20,000 ലക്ഷം രൂപ വിലമതിക്കുന്ന 54 ഗ്രാം സ്വര്‍ണം, 2,30,000 രൂപ വിലമതിക്കുന്ന 3.5 കിലോ വെള്ളി, രണ്ട് വാളുകള്‍ എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ആക്സിസ് ബാങ്കില്‍ മോഷണം നടത്താന്‍ ശ്രമിച്ച സംഘം ഹാസനിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി ലൈസന്‍സുള്ള ആയുധം മോഷ്ടിച്ചിരുന്നു. ഫല്‍നീര്‍ വെടിവെപ്പിലും ഇതേ ആയുധം സംഘം ഉപയോഗിച്ചിരുന്നു. ഫല്‍നിര്‍ വെടിവെപ്പ് കേസിലെ പ്രതിയായ ബൊലിയാര്‍ മന്‍സൂര്‍ ആ ആയുധം സമീറിന് വിറ്റു. സംഘം ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ദേശീയപാതയിലും വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച നടത്തിയിരുന്നു. സംഘത്തില്‍ 60 വരെ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here