ഇന്ന് കൂടി വീട്ടിലിരിക്കണം; സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

0
207

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍ അനുമതി. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. ഹോട്ടലുകളില്‍ പാഴ്സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

കെഎസ്‌ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും. കൊവിഡ് വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

നിയന്ത്രണങ്ങളോട് ജനം പൊതുവേ അനുകൂലമായാണ് ഇന്നലെ പ്രതികരിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ച്‌ നിര്‍ത്തിയാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയത്. നിരത്തുകള്‍ മിക്കതും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നത്. കെഎസ്‌ആര്‍ടി 60 ശതമാനം സര്‍വ്വീസ് തുടങ്ങിയെങ്കിലും ആളുകള്‍ കുറഞ്ഞതോടെ വീണ്ടും പലയിടത്തും സര്‍വ്വീസ് കുറച്ചു.നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ ഇന്നും രാവിലെ മുതല്‍ പൊലീസ് രംഗത്തിറങ്ങും.

കുതിച്ചുയരുന്ന കൊവിഡ് കണക്കുകള്‍ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എല്ലാ വാരാന്ത്യദിവസങ്ങളിലും നിയന്ത്രണം തുടര്‍ന്നേക്കാം. കടകളുടെ പ്രവര്‍ത്തന സമയത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും വരാന്‍ ഇടയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here