അബ്ദുൾ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
413

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ. മഅ്ദനി നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നായിരുന്നു സുപ്രീംകോടതിയോട് മഅ്ദനി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.

അഭിഭാഷകനായിരിക്കെ മഅ്ദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി.സുബ്രഹ്മണ്യൻ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടർ‌ന്നു ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്കു മാറ്റി.

ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മഅ്ദനിക്ക് 2014 ല്‍ ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ഒരു ഘട്ടത്തില്‍ പോലും മഅദനി ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലേക്ക് പോവാനുള്ള അപേക്ഷയുമായി മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here