സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ അന്തരിച്ചു

0
650

കാസർകോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. 86 വയസ്സായിരുന്നു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്.

1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.

ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി. അൽ ബയാൻ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുൽ കലാം മുസ്ലിയാരുടെ പക്കൽ പരപ്പനങ്ങാടിയിൽ ദർസ് പഠനം തുടർന്നു. 1952ൽ പൊസോട്ട് ജുമാമസ്ജിദിൽ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദർസിൽ. പിറ്റേ വർഷം ഉപരിപഠനാർഥം തളിപ്പറമ്പ് ഖുവത്തുൽ ഇസ്ലാം അറബിക് കോളജിലേക്ക് പോയി. ഇ കെ അബൂബക്കർ മുസ്ലിയാരായിരുന്നു മുദർറിസ്. ഇ കെ ഹസൻ മുസ്ലിയാരും സി എം വലിയുല്ലാഹിയും ആയിരുന്നു കിതാബുകൾ ഓതിക്കൊടുത്തത്.

പിന്നീട് നാട്ടിൽ ഖത്വീബ് ആയി സേവനം ചെയ്യുമ്പോൾ നാട്ടിനടുത്ത് മുഹമ്മദാജി ഉസ്താദിന്റെ ദർസിൽ പഠനം നടത്തി. നെല്ലിക്കുന്നിലും ദർസ് ഓതി. നാട്ടിലെ ജോലി മതിയാക്കി അലിക്കുഞ്ഞി മുസ്ലിയാർ പരപ്പനങ്ങാടിയിൽ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ ചേർന്നു. ഏഴ് വർഷമാണ് ഇവിടെ പഠിച്ചത്. 1962 ൽ ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം. ഖത്വീബുൽ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്ന അവിടെ പ്രഥാന ഗുരുനാഥൻ. ദൗറത്തുൽ ഹദീസിലാണ് പഠനം നടത്തിയത്.

കാസർകോഡ് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദർസ് നടത്തിയത്. മുപ്പതാം വയസ്സിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി.

സഹോദരങ്ങൾ: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാൻ ഹാജി, മുഹമ്മദ് അബൂബക്കർ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല.

LEAVE A REPLY

Please enter your comment!
Please enter your name here