കോവിഡ് കാലത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രത; കുപ്പിവെള്ളം വെയിലത്ത് വെച്ചാൽ കുടുങ്ങും!

0
523

തൃശ്ശൂർ: പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന കുപ്പിവെള്ളം വെയിലേൽക്കുന്ന ഭാഗത്ത് സൂക്ഷിച്ചാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിടിവീഴും. കുടിവെള്ളവും പാനീയങ്ങളും വെയിലേൽക്കുന്നിടത്ത് വിൽപ്പനയ്ക്ക് വെച്ചാൽ പിടിച്ചെടുത്ത് നശിപ്പിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് നടപടി. ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പനയിൽ വൻ വർധനവുണ്ടാകാറുണ്ട്. ഇക്കാലത്ത് ജലം വഴി പടരുന്ന രോഗങ്ങളും വർധിക്കാറുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ആശുപത്രികളിൽ മറ്റ് ചികിത്സകൾക്കുള്ള സൗകര്യം പരിമിതമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും പാനീയങ്ങളും വഴി വരുന്ന രോഗങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വകുപ്പ് എല്ലാ വ്യാപാരികൾക്കും നോട്ടീസ് നൽകി.

കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതാണെന്ന സർട്ടിഫിക്കറ്റ് കരുതണം. കുടിവെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം.

കുടിവെള്ളം എത്തിച്ച ലോറിയുടെ നമ്പർ, ലൈസൻസ് സർട്ടിഫിക്കറ്റ്, കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളിൽ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ടും വെള്ളം എവിടെ നിന്നാണ് ശേഖരിച്ചതെന്ന വിവരവും സൂക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here