കേന്ദ്രത്തിന്റെ ഒത്താശയില്‍ ദല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചു നീക്കാന്‍ സി.ആര്‍.പി.എഫ് നീക്കം; പള്ളിയൊഴിയണമെന്ന് ഇമാമിനോട് പൊലീസ്

0
594

ന്യൂദല്‍ഹി:ദല്‍ഹി ലോധി റോഡിലെ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ ശ്രമം. സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്സാണ് (സി.ആര്‍.പി.എഫ്) ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് പൊളിച്ചു നീക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്.

ഉടന്‍ പള്ളി ഒഴിയണമെന്നും കാലിയാക്കണമെന്നും പള്ളി ഇമാമിന് പോലിസ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിസാമുദ്ദീന്‍, ലോധി റോഡ് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച.ഒമാര്‍ നേരിട്ടെത്തിയാണ് ലാല്‍മസ്ജിദ് ഇമാമിനോട് പള്ളി ഒഴിയാന്‍ ആവശ്യപ്പെട്ടത്.

മസ്ജിദ് പൊളിച്ച് വഖഫ് ഭൂമി കൈയേറി അര്‍ധസൈനിക വിഭാഗത്തിന് ഓഫിസുകളും ബാരക്കുകളും പണിയാനാണ് നീക്കമെന്നാണ് സൂചന. സ്വാതന്ത്ര്യത്തിനു മുന്‍പേ മുസ്‌ലിങ്ങള്‍ ആരാധന നടത്തിവരുന്ന പള്ളിയാണ് ഇത്.

ദല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനതുല്ലാ ഖാന്‍ പോലിസ് നീക്കം അനുവദിക്കില്ലെന്നും സി.ആര്‍.പി.എഫ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വഖഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന പൗരാണിക പള്ളി പൊളിച്ചുനീക്കാന്‍ എങ്ങിനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു.

നേരത്തേയും ലാല്‍ മസ്ജിദ് കയ്യേറാന്‍ സി.ആര്‍.പി.എഫ് ശ്രമം നടത്തിയിരുന്നുവെന്ന് അമാനതുല്ലാ ഖാന്‍ പറഞ്ഞു. വിവരം ലഫ്റ്റനന്റ് ഗവര്‍ണറെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സി.ജി.ഒ കോംപ്ലക്സിനോട് ചേര്‍ന്ന് കിടക്കുന്ന 2.33 ഏക്കര്‍ വഖഫ് ഭൂമി സി.ആര്‍.പി.എഫിന് കൈമാറാന്‍ 2017 ഫെബ്രുവരി 25ന് ഭൂ വികസന കമീഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു.

സി.ആര്‍.പി.ഒയ്ക്ക് ഓഫിസുകളും ബാരക്കുകളും കാന്റീനും പാര്‍ക്കിങ് സ്ഥലവുമൊരുക്കാനായി സ്ഥലം 49 ലക്ഷം രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 22ന് രഹസ്യമായി വില്‍പ്പന നടത്തുകയും ചെയ്തു.

വഖഫ് ഭൂമി കൈയേറുന്നതിനെതിരേ കേന്ദ്ര സര്‍ക്കാറിനെതിരേ 2011ല്‍ ഹബീബുര്‍ റഹ്മാന്‍ നല്‍കിയ കേസ് കോടതി പരിഗണനയിലിരിക്കെയായിരുന്നു നിയമവിരുദ്ധമായ ഈ വില്‍പ്പന. കോടതിയിലിരിക്കുന്ന കേസിലെ കക്ഷിയെയും കോടതിയെയും അറിയിക്കാതെയായിരുന്നു ഈ നീക്കമെന്നും അരോപണം ഉയര്‍ന്നിരുന്നു.

1970ലെ ദല്‍ഹി ഗസറ്റ് വിജഞാപനത്തില്‍ വഖഫ് ഭൂമിയായി വ്യക്തമാക്കിയതാണ് ലാല്‍ മസ്ജിദും ഖബര്‍സ്ഥാനും. ഈ ഭൂമിയാണ് കൈയേറി വില്‍പന നടത്തിയത്. ഇതിനെതിരേ ദല്‍ഹി വഖഫ് ബോര്‍ഡ് 2017 ജൂലൈ 29ന് നിസാമുദ്ദീന്‍ പോലിസ് സ്റ്റേഷന്‍ എച്ച്.എസ്.ഒക്ക് പരാതിയും നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here