രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായത് സി.പി.എം നേതാക്കള്‍

0
324

മധ്യകേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായത് സി.പി.എം നേതാക്കള്‍. മാവേലിക്കരയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.സഞ്ജുവാണ് ബി.ജെ.പിക്കായി മത്സരിക്കുന്നത്. കോട്ടയത്ത് തെക്കേക്കര പഞ്ചായത്തിലെ മുന്‍ പ്രസിഡന്‍റ് മിനര്‍വ്വ മോഹനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കി. ചേര്‍ത്തലയില്‍ ബി.ഡി.ജെ.എസിനായി മത്സരിക്കുന്ന ജ്യോതിസും സിപിഎം നേതാവായിരുന്നു.

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് ഡി.വൈ.എഫ്.ഐയുടെ ജില്ലാകമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള കെ. സജ്ഞുവാണ് മാവേലിക്കരയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി. സി.പി.എം ചുനക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സ‍ഞ്ജു.

എന്നാല്‍ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നതായി സി.പി.എം നേതാക്കള്‍ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് സജ്ഞുവിനെ പുറത്താക്കി. കോട്ടയത്ത് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ രണ്ട് തവണ പ്രസിഡന്‍റായ മിനര്‍വ്വ മോഹനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

കെ.സുരേന്ദ്രന്‍റെ വിജയയാത്ര കോട്ടയത്തെത്തിയപ്പോള്‍ മിനര്‍വ്വ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. സ്ഥാനാര്‍ഥികളായെത്തിയവര്‍ക്ക് ബി.ജെ.പി സ്വീകരണം നല്‍കി. ചേര്‍ത്തലയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായ ജ്യോതിസും സി.പി.എം നേതാവായിരുന്നു.തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്ന ജ്യോതിസ് സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here