ബറേലി: വിശുദ്ധ ഖുർആനിലെ 26 സൂക്തങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച യു.പി ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിക്കെതിരെ കേസ്. ഇത്തരമൊരു നീക്കത്തിലൂടെ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ‘അൻജുമൻ ഖുദ്ദാമി റസൂൽ’ സെക്രട്ടറി ഷാൻ അഹ്മദും ‘ഇത്തിഹാദെ മില്ലത്ത് കൗൺസിൽ’ എന്ന സംഘടനയും നൽകിയ പരാതികളെ തുടർന്നാണ് തിങ്കളാഴ്ച യു.പിയിലെ കോത്വാലി പൊലീസ് സ്റ്റേഷനിൽ റിസ്വിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
‘ഏതെങ്കിലും വിഭാഗത്തിെൻറ മതവിശ്വാസത്തെ വ്രണപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവവും വിദ്വേഷപരവുമായ പ്രവൃത്തി’ എന്ന വകുപ്പ് ഉൾക്കൊള്ളുന്ന സെക്ഷൻ 295എ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു.
വസീം റിസ്വിക്കെതിരെ പ്രതിഷേധം തുടരുന്നു
അഹ്മദാബാദ്: റിസ്വിയുടെ നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഞായറാഴ്ച ലക്നോവിൽ പ്രതിഷേധപ്രകടനം നടന്നു. ശിയ നേതാവും മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ മൗലാന ഖൽബെ ജവാദ്, മൗലാന സയ്യിദ് ഹസ്നി നദ്വി, ബറേൽവി മുസ്ലിംകളിലെ പ്രമുഖനായ മുഫ്തി അഹ്സൻ റജാ ഖാദിരി തുടങ്ങിയവർ റിസ്വിക്കെതിരെ രംഗത്തുവന്നു. വസീം റിസ്വി ഖുർആനിെൻറയും ഇസ്ലാമിെൻറയും ശത്രുവാണെന്നും വഖഫ് അഴിമതിയിൽനിന്ന് സ്വന്തത്തെ രക്ഷിച്ചെടുക്കാൻ തരംതാഴ്ന്ന പ്രവൃത്തിയാണ് റിസ്വി ചെയ്യുന്നതെന്നും മുഫ്തി അഹ്സൻ റജാ ഖാദിരി പഞ്ഞു.
‘സ്വയം പ്രഖ്യാപിത’ ശിയ നേതാവിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനത്തെ മുക്കിലും മൂലയിലുമുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജനങ്ങൾ പരാതികളുമായി നീങ്ങണമെന്നും ഗുജറാത്തിലെ മതനേതൃത്വം ആവശ്യപ്പെട്ടു. മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയായ ‘ഗുജറാത്ത് മുസ്ലിം ഹിത് രക്ഷക് സമിതി’ റിസ്വിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാർഖെജ് പൊലീസ് സ്റ്റേഷനെ സമീപിച്ചു.