48 നിയേ‍ാജക മണ്ഡലങ്ങളിൽ ബിജെപി പ്രത്യേക കർമപദ്ധതി തയാറാക്കും

0
211
പാലക്കാട് ∙ പാർട്ടിക്ക് 30,000 ലധികം വേ‍ാട്ടുകളുള്ള 48 നിയോജകമണ്ഡലങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ആർഎസ്എസ് സഹായത്തേ‍ാടെ ബിജെപി പരിപാടി തയാറാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുളള സംഘരിവാറിന്റെ പെ‍ാതുസംവിധാനങ്ങൾ കൂടാതെയാണ് 48 എണ്ണത്തിൽ ഈ പ്രത്യേക കർമപദ്ധതി. ഇതിൽ 20 മണ്ഡലങ്ങളിൽ അതീവശ്രദ്ധ നൽകുമെന്നാണ് സൂചന.
ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട നീക്കങ്ങളെക്കുറിച്ച് അടുത്തദിവസം ധാരണയാകും. മണ്ഡലങ്ങളിലെ വേ‍ാട്ടുശതമാനം പരമാവധി ഉയർത്താൻ എല്ലാസഹായവും ദേശീയ നേതൃത്വം സംസ്ഥാനഘടകത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. ഒരു ബൂത്തിൽ പ്രസിഡന്റിനെ കൂടാതെ സംഘപരിവാറിന്റെ രണ്ടു പ്രതിനിധികൾ അടക്കം 3 പേർക്കാണ് ചുമതല. പഞ്ചായത്ത്, നിയോജക മണ്ഡലതലത്തിലും ഈ രീതിയാണ്.
പ്രത്യേക ശ്രദ്ധയുള്ള മണ്ഡലങ്ങളിൽ ഇത്തരം രണ്ട് ടീമുകൾ വീതമുണ്ടാകും. ഈ മണ്ഡലങ്ങളുടെ പട്ടിക പാർട്ടി അടുത്തദിവസം ആർഎസ്എസിന് കൈമാറും. പ്രചാരണം, സാമ്പത്തികം, ഗൃഹസമ്പർക്കം, സമൂഹമാധ്യമ തുടങ്ങിവയ്ക്ക് 18 ഡിപ്പാർട്ടുമെന്റുകളും രൂപീകരിക്കും. വിജയസാധ്യത നേ‍ാക്കിവേണം സ്ഥാനാർഥി നിർണയം എന്നാണ് കെ‍ാച്ചിയിൽനടന്ന ആർഎസ്എസ്–ബിജെപി സമന്വയ യേ‍ാഗത്തിലെ തീരുമാനം.
പരമാവധി 70 സീറ്റുകളിൽ പാർട്ടി നേതാക്കൾ മത്സരിച്ച് ബാക്കി, ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ളവർ, പെ‍ാതുസമ്മതർ, സ്ത്രീ, ദലിത്, യുവ സ്ഥാനാർഥികളെയും മത്സരിപ്പിക്കാനുമാണ് നീക്കം. ഈ വിഭാഗത്തിലെ സ്ഥാനാർഥികളെ കണ്ടെത്താൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശമുണ്ട്.
വനിതകൾക്കും യുവാക്കൾക്കും മുൻഗണ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേ‍ാർകമ്മിറ്റി അംഗങ്ങൾ മിക്കവരും മത്സരിച്ചേക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശമെങ്കിലും കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുന്നുണ്ടെങ്കിൽ സുരേന്ദ്രൻ മത്സരത്തിനുണ്ടാകില്ല. എന്നാൽ, ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ മുരളീധരനെ മത്സരിപ്പിക്കാൻ കേന്ദ്രനേതൃത്വം തയാറാകില്ലെന്നാണ് ഒടുവിലത്തെ സൂചന. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ ആദ്യം താൽപര്യം അറിയിച്ചെങ്കിലും സ്ഥാനാർഥിയാകാൻ ഇല്ലെന്നാണ് ഇപ്പേ‍ാൾ സുരേഷ് ഗോപിയുടെ നിലപാട്. സ്ഥാനാർഥി നിർണയത്തിൽ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന്റേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here