കൊല്‍ക്കത്ത: ഇന്ത്യയുടെ ബംഗാള്‍ പേസര്‍ അശോക് ദിന്‍ഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരം ഇന്ത്യൻ ടീമിനെ 13 ഏകദിനങ്ങളിലും ഒന്‍പത് ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. ബംഗാളിനായും ഗോവയ്ക്കായും രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്. 5 ടീമുകൾക്കായി ഐപിഎലിലും കളത്തിലിറങ്ങി. 116 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28 ശരാശരിയില്‍ 420 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ദിന്‍ഡ. കരിയറില്‍ ഏറെ പിന്തുണ നല്‍കിയ സൗരവ് ഗാംഗുലിക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി പറഞ്ഞു കൊണ്ടാണ് ദിന്‍ഡ വിരമിക്കൽ പ്രഖ്യാപിച്ചത്. മുപ്പത്തിയാറാം വയസിലാണ് ദിന്‍ഡയുടെ വിരമിക്കല്‍.
‘ഇന്ത്യക്കായി കളിക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ബംഗാളിനായി കളിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിലെത്തിയത്. രാജ്യത്തിനായി കളിക്കാന്‍ അവസരം തന്നതില്‍ ബിസിസിഐക്ക് നന്ദി അറിയിക്കുന്നു. ബംഗാളിനായി കളിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നത് മുതിര്‍ന്ന താരങ്ങളായ ദീപ് ദാസ് ഗുപ്‌തയും രോഹന്‍ ഗാവസ്‌കറുമാണ്. വിക്കറ്റ് ലഭിക്കുമ്പോഴൊക്കെ തനിക്ക് പിന്തുണ ലഭിച്ചിരുന്നു.’ ദിന്‍ഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘സൗരവ് ഗാംഗുലിക്ക് പ്രത്യേക നന്ദിയറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. 2005-06 സീസണില്‍ 16 അംഗ സ്‌ക്വാഡില്‍ ഗാംഗുലി തന്നെ തെരഞ്ഞെടുത്തത് ഓര്‍ക്കുന്നു. മഹാരാഷ്‌ട്രയ്‌ക്ക് എതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിന് എക്കാലവും കടപ്പെട്ടിരിക്കുന്നത് ദാദയോടാണ്. അദ്ദേഹം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. 21-ാം വയസിലാണ് കരിയര്‍ ആരംഭിച്ചത്. എക്കാലവും പിന്തുണ നല്‍കിയ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി. കഴിവ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ബോര്‍ഡ് എനിക്ക് തന്നിരുന്നു’- ദിന്‍ഡ കൂട്ടിച്ചേര്‍ത്തു.