ഉപ്പള: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി. ഖമറുദ്ദീൻ എംഎൽഎ. താൻ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഒളിവിൽപോയി. ഒരാളെ പിടിക്കാൻ പിണറായിയുടെ പൊലീസ് വിചാരിച്ചാൽ നടക്കില്ലേ. നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും ഖമറുദ്ദീൻ പറഞ്ഞു.
അയാളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. എംഎല്‍എ ജയിലിലായത് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആരു നിന്നാലും ഭൂരിപക്ഷം കൂടും. രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജ്വല്ലറിയിൽ നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചുനൽകാതെ വിശ്വാസവഞ്ചന കാട്ടിയെന്ന കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന എം.സി ഖമറുദ്ദീൻ എംഎൽഎക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിനു പിന്നിൽ തന്നെ രാഷ്ട്രീയമായി തകർക്കാനുള്ള വലിയ ഗൂഢാലോചനയായിരുന്നുവെന്ന് എംഎൽഎ വികാരാധീനനായി പ്രതികരിച്ചു. നിക്ഷേപകർക്കു പണം കിട്ടാനുള്ള താൽപര്യമൊന്നും ഇതിനു പിന്നിലുണ്ടായിരുന്നില്ലെന്നും ഖമറുദ്ദീൻ മാധ്യമങ്ങളോടു പറഞ്ഞു. തന്നെ പൂട്ടുക എന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.