‘തട്ടിപ്പും വെട്ടിപ്പും സ്വാഭാവികം, ഞങ്ങടെ അംബൂക്കയെ വിട്ടുതരിക’; ഘാന പ്രസിഡന്റിന്റെ ഔദ്യോഗിക പേജില്‍ കോണ്‍ഗ്രസ് അനുകൂലികള്‍

0
157

ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്രയിലാണെന്ന് പറഞ്ഞ പിവി അന്‍വര്‍ എംഎല്‍എയെ ട്രോളി, ഘാന പ്രസിഡന്റിന്റെ പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കമന്റ് പ്രവാഹം. ഘാന പ്രസിഡന്റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡോയുടെ പേജിലാണ് പിവി അന്‍വറിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തിങ്കളാഴ്ച ഇട്ട പോസ്റ്റിന്റെ കീഴിലാണ് മലയാളത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘തോളില്‍ ചളി പുരണ്ട തോര്‍ത്തിട്ട ഒരു ചെറുക്കന്‍ അങ്ങോട്ട് വന്നിരുന്നു അവനെ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വിട്ട് തരണം,’ ‘എത്രയും പെട്ടെന്ന് ഞങ്ങടെ മുത്തിനെ വിട്ട് തന്നില്ലെങ്കില്‍ ഘാന എംബസിയിലേക്ക് പ്രകടനം നടത്തും. പിന്നെ ഞങ്ങളെ പിടിച്ചാല്‍ കിട്ടൂല അതിന് മുന്നെ വിട്ടയക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്,’ ‘ഈ കാണുന്ന മനുഷ്യന്‍ നിങ്ങടെ രാജ്യത്ത് പെട്ടുകിടക്കുന്നതായി ഒരു വിവരം കിട്ടിയിട്ടുണ്ട്. സാറ് അടിയന്തിരമായി ഈ വിഷയത്തിലൊന്ന് ഇടപെട്ട് ഇദ്ദേഹത്തെ തിരികെ എത്തിക്കാനുള്ള വഴി നോക്കണേ,’ ‘കച്ചവടം ആകുമ്പോള്‍ അതില്‍ അല്പം തട്ടിപ്പും വെട്ടിപ്പും ഒക്കെ സ്വാഭാവികമാണ്. അതിന് ആളെ പിടിച്ച് ജയിലില്‍ ഇടുകയാണോ വേണ്ടത്,’ ‘അന്‍വര്‍ എംഎല്‍എയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഘാനലെക്ക് കേരള ഡിവൈഎഫ്‌ഐയുടെ ലോങ്ങ് മാര്‍ച്ച്…’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

പിവി അന്‍വറിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി എംഎല്‍എയെ പറ്റി ഒരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ പൊലീസ് പരാതി നേരിട്ട് സ്വീകരിക്കാത്തതിനാല്‍ ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് ഷംസുദീനാണ് പരാതി നല്‍കിയത്. നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എയുടെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ ഓഫീസിലോ ഒരു മാസമായി ഇദ്ദേഹത്തെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിനാല്‍ എത്രയും പെട്ടന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതി മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് താന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രയിലാണെന്ന് വ്യക്തമാക്കി പിവി അന്‍വര്‍ രംഗത്തെത്തിയത്.

അന്ന് പിവി അന്‍വര്‍ പറഞ്ഞത് ഇങ്ങനെ: ‘പി വി അന്‍വറിനെ കാണ്മാനില്ല’എന്ന പരാതിയുമായി ഊത്ത് കോണ്‍ഗ്രസുകാര്‍ പോലീസ് സ്റ്റേഷനില്‍ പോയത്രേ..
കഴിഞ്ഞ ദിവസങ്ങളില്‍ ചില ചാനലുകളുടെ സഹായത്തോടേ ചിലര്‍ ആഘോഷിച്ച വാര്‍ത്തയാണിത്.. ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടേ..

നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയുന്നത് പോലെ ജനപ്രതിനിധി എന്നതിനൊപ്പം ഒരു ബിസിനസ്സുകാരന്‍ കൂടിയാണീ പി.വി.അന്‍വര്‍.രാഷ്ട്രീയ പ്രവര്‍ത്തനമല്ല എന്റെ വരുമാനമാര്‍ഗ്ഗം.നിയമസഭാ അംഗം എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സിനേക്കാള്‍ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്ന് എന്നെ വ്യക്തിപരമായി അടുത്തറിയുന്നവര്‍ക്കൊക്കെ കൃത്യമായി അറിയാം.
ഈ തദ്ദേശസ്വയ ഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോകേണ്ടി വന്നു.നിലവില്‍ ആഫ്രിക്കയിലാണുള്ളത്.ബജറ്റ് സമ്മേളനത്തിനായി ഈ മാസം 12-നു തിരിച്ച് വരാന്‍ തയ്യാറെടുക്കവെ കോവിഡ് പോസിറ്റീവായി.തുടര്‍ന്ന് സഭയിലെത്താന്‍ കഴിഞ്ഞില്ല.എങ്കിലും അര്‍ഹമായ പരിഗണന ബജറ്റില്‍ നിലമ്പൂര്‍ മണ്ഡലത്തിനായി ലഭിച്ചിട്ടുമുണ്ട്.ഈ വിവരം കൃത്യമായി സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

അന്‍വര്‍ സ്ഥലത്തില്ലാത്തതിനാല്‍ നിലമ്പൂരില്‍ ഒന്നും നടക്കുന്നില്ല എന്നാണല്ലോ പരാതി.നിയമസഭാ അംഗമായി നിലമ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്.അതിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന ഓഫീസും നിലമ്പൂര്‍ ടൗണിലുണ്ട്.അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സജീവിന്റെ മേല്‍നോട്ടത്തില്‍,ജനങ്ങളുടെ എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരവുമായി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്‍പോട്ട് പോകുന്നുണ്ട്.

എന്റെ പ്രൈവറ്റ് സെക്രട്ടറിയായ സക്കരിയ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.എല്ലാ ദിവസങ്ങളിലും വിവിധ ആവശ്യങ്ങളുമായി തലസ്ഥാനത്ത് എത്തുന്ന നിരവധി ആളുകളുണ്ട്.അവരുടെ ആവശ്യങ്ങള്‍ക്കെല്ലാം തന്നെ വേണ്ട സഹായങ്ങള്‍ സക്കരിയ കൃത്യമായി ചെയ്ത് നല്‍കാറുണ്ട്.കൂടാതെ വിവിധ വകുപ്പുകളിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഫയലുകളും കൃത്യമായി ഇദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് ഫോളോ അപ്പ് ചെയ്യുന്നുണ്ട്.തികച്ചും പ്രൊഫഷണലായ രീതിയില്‍ തന്നെയാണു നിലമ്പൂര്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ജനങ്ങളുടെ ഒരാവശ്യങ്ങള്‍ക്കും ഇന്ന് വരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു.ഇക്കാര്യത്തില്‍ അനുഭവസ്ഥരായ നൂറുകണക്കിനാളുകള്‍ നിലമ്പൂരിലുണ്ട്.
2016-2021 കാലയളവില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണു നിലമ്പൂര്‍.ഏതാണ്ട് 600 കോടിയില്‍ പരം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്.വെറുതെ പറഞ്ഞ് പോവുകയോ ഡയറിയിലെ കണക്ക് ഉദ്ധരിക്കുകയോ അല്ല,മറിച്ച് വരും ദിവസങ്ങളില്‍ ഓരോ വികസനപദ്ധതികളും എണ്ണിയെണ്ണി പറഞ്ഞ് തന്നെ എന്നെ തിരഞ്ഞെടുത്ത ജനതയെ ബോധിപ്പിക്കുകയും ചെയ്യും. ഒരു മാസം പോയിട്ട്,വര്‍ഷത്തില്‍ നാലോ അഞ്ചോ ദിവസങ്ങളില്‍ മാത്രമെത്തി മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തി പോകുന്ന ജനപ്രതിനിധികളെ എനിക്കറിയാം.അതിനെ കുറിച്ചൊന്നും കൂടുതല്‍ പറയുന്നില്ല.

എന്നെ ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.അത് കൊണ്ട് തന്നെ,കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ നടന്നതിനേക്കാള്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷമെന്ന കാലയളവ് കൊണ്ട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. പരാതിക്കാരുടെ അടിത്തറ തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്.’ആനയ്ക്ക് നെറ്റിപ്പട്ടം’ എന്ന പോലെ കൊണ്ട് നടന്ന നിലമ്പൂര്‍ നഗരസഭയില്‍ നിന്ന് ജനങ്ങള്‍ ഇവരെ തൂത്തുവാരി കുപ്പതൊട്ടിയിലേക്ക് എറിഞ്ഞിട്ടുണ്ട്.അതിന്റെ വിഷമം ഇങ്ങനെ കരഞ്ഞുതീര്‍ക്കുന്നു എന്ന് മാത്രം!
ഇതൊക്കെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങളോട് ഒന്നും പറയാനില്ല.വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ഡലത്തില്‍ എത്തി’ബേക്കറിയിലെ ചില്ലലമാരികളില്‍’കൈയ്യിടുന്ന വാര്‍ത്ത എഴുതി പൊലിപ്പിക്കുന്ന തിരക്കിലാണിവര്‍.പ്രത്യേകിച്ച് ഏഷ്യാനെറ്റ്.അവരുടെ റിപ്പോര്‍ട്ടിംഗിലുള്ള മറ്റ് ചില ചേതോവികാരങ്ങള്‍ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മനസ്സിലാകും.
പരാതിക്കാരൊക്കെ ഒന്ന് ക്ഷമിക്കണം. അവിടെ തന്നെ കാണണം.ഉടന്‍’പാക്കലാം’.

https://www.facebook.com/nakufoaddo/posts/10159003198969836

LEAVE A REPLY

Please enter your comment!
Please enter your name here