പ്രകൃതിദുരന്തം, കോവിഡ്: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു, കടബാധ്യത 2,60,311 കോടിയായി

0
186
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു.
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂല ഘടകമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വര്‍ഷത്തില്‍ 3.45 ശതമാനമായി ഇടിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടം 1,65,960.04 കോടിയായി വര്‍ധിച്ചു.
റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാരണം ആഭ്യന്തര വരുമാനത്തില്‍ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവും തിരിച്ചടിയായി.
കാര്‍ഷിക മേഖലയിലും അനുബന്ധമേഖലയിലും തിരിച്ചടിയുണ്ടായി. വളര്‍ച്ചാനിരക്ക് നെഗറ്റീവായി തുടരുകയാണ്. അതേസമയം നെല്ലിന്റെ ഉത്പാദനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 1.52 ശതമാനത്തില്‍ നിന്ന് നെല്ലുത്പാദനം 5.42 ശതമാനമായി ഉയര്‍ന്നു. കര നെല്‍കൃഷി 46 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറി ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കാര്‍ഷിക വായ്പ 73,034 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here