യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലോട്ടറിയടിച്ചു; ടിക്കറ്റ് നൽകിയത് സി.പി.എം പ്രവർത്തകൻ

0
144

കാസർകോട്:  തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ലോട്ടറിയാണെന്ന് ചിലരെങ്കിലും ആലങ്കരികമായി പറയാറുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ശരിക്കും ലോട്ടറിയടിച്ചു, അതും സംസ്ഥാന സർക്കാരിന്റെ ലോട്ടറി.  പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എളേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി രാജേഷ് തമ്പാനാണ് സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയിൽ സമ്മാനം ലഭിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയിലാണ്  രാജേഷ് തമ്പാന് 5000 രൂപ സമ്മാനമായി ലഭിച്ചത്. ടിക്കറ്റ് വാങ്ങിയത് സി.പിഎം പ്രവർത്തകൻ പുങ്ങംചാലിലെ അശോകന്റെ കൈയ്യിൽ നിന്നാണെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ട്. ചെറിയ സമ്മാനമാണെങ്കിലും  തെരഞ്ഞെടുപ്പ് ഫലവും തനിക്ക് ലോട്ടറിയാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി.

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാജേഷിന് അശോകൻ ലോട്ടറി ടിക്കറ്റ് വിറ്റത്. വോട്ട് അഭ്യർത്ഥിച്ച രാജേഷിനോട് അത് മാത്രം ചോദിക്കരുത്, വേണമെങ്കിൽ  ഒരു ടിക്കറ്റ് തരാമെന്നായിരുന്നു അശോകന്റെ മറുപടി. പര്യടനം കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയ രാജേഷിനെ അശോകൻ തന്നെയാണ് ഫോണിൽ വിളിച്ച് സമ്മാനം കിട്ടിയ വിവരം അറിയിച്ചത്.

ഇടത് സിറ്റിംഗ് സീറ്റായ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ എളേരി ഡിവിഷൻ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂത്ത്‌ കോൺഗ്രസ് ജില്ലാ സെക്കട്ടറി കൂടിയായ രാജേഷ് തമ്പാനെ സ്ഥാനാർത്ഥിയാക്കിയത്. സമ്മാനമായി കിട്ടിയ  5,000 രൂപയും  രാജേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കാനാണ് രാജേഷിന്റെ പ്ലാൻ.

LEAVE A REPLY

Please enter your comment!
Please enter your name here