ന്യൂഡൽഹി : ബ്രിട്ടണിൽ നിന്നെത്തിയ കൂടുതൽ പേർക്ക് കൊവിഡ് ബാധ. ആറ് പേർക്ക് കൂടിയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനിൽ നിന്നുമെത്തി കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 26 ആയി. അമ്പതോളെ പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ഡൽഹി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ സംവിധാനങ്ങൾ ഇരട്ടിയാക്കിയിരിക്കുകയാണ്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ ബ്രിട്ടനുമായുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ റദ്ദാക്കിയിരുന്നു.
ഡിസംബർ 31 വരെയാണ് നിയന്ത്രണം. ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലെത്തിയ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് കണ്ടെത്തിയത്. 70 ശതമാനം വ്യാപനശേഷിയുള്ള പുതിയ കൊറോണ വകഭേദമാണോ ഇവരിലെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണ്. നവംബർ 25 മുതൽ ഡിസംബർ 8വരെ യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ എല്ലാം നിരീക്ഷിക്കുന്നുണ്ട്.