ജില്ലാ പഞ്ചായത്ത്: ഏഴ് ഡിവിഷനുകളിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

0
194

കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന എട്ട് ഡിവിഷനുകളില്‍ ഏഴിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പെരിയ ഡിവിഷന്‍ ഒഴിച്ചുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചെറുവത്തൂര്‍, ദേലമ്പാടി, കുമ്പള, മഞ്ചേശ്വരം, ചെങ്കള, സിവില്‍ സ്റ്റേഷന്‍, എടനീര്‍ ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ കുമ്പള, മഞ്ചേശ്വരം, സിവില്‍സ്റ്റേഷന്‍, ചെങ്കള എന്നിവ നിലവില്‍ ലീഗ് പ്രതിനിധികള്‍ മത്സരിച്ച് വിജയിച്ച സീറ്റുകളാണ്. മൊത്തം 17 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫില്‍ നിന്ന് എട്ട് വീതം സീറ്റുകളിലേക്കാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. ബാക്കിയുള്ള ഒരു സീറ്റില്‍ സി.എം.പിയാണ് മത്സരിക്കുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സി.കെ.സുബൈര്‍, ടി.ഇ. അബ്ദുല്ല, എ.അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി എന്നിവരടങ്ങിയ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം-റഹ്മാന്‍ ഗോള്‍ഡന്‍, കുമ്പള-ജമീല സിദ്ദീഖ് ദണ്ഡഗോളി, സിവില്‍ സ്റ്റേഷന്‍-ജസീമ ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ചെങ്കള-ടി.ഡി. കബീര്‍, എടനീര്‍-ഷാഹിന സലീം, ദേലമ്പാടി-പി.ബി. ഷഫീഖ്, ചെറുവത്തൂര്‍-ടി.സി.എ. റഹ്മാന്‍ എന്നിവരാണ് മത്സരിക്കുന്നത്.

ജില്ലാ പഞ്ചായത്തില്‍ ഏഴിടങ്ങളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ആറ് പേരും യുവ നേതാക്കളാണ്. നിലവില്‍ മൂന്ന് തവണയോ അതില്‍ കൂടുതലോ ജനപ്രതിനിധി ആയിരുന്നവരെ പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെയുള്ള തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്. ഇതില്‍ രണ്ട് പേര്‍ ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലുമായി ഭരണപാടവം തെളിയിച്ചവരുമാണ്. മാറുന്ന കാലത്ത് അതിനനുസരിച്ചുള്ള സ്ഥാനാര്‍ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഭരണതലത്തില്‍ യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് യുവ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

മുസ്ലിം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ 283 സീറ്റുകളിലാണ് മത്സരിക്കുന്നത്. മഞ്ചേശ്വരം 76, കാസര്‍കോട് 87, ഉദുമ 45, കാഞ്ഞങ്ങാട് 30, തൃക്കരിപ്പൂര്‍ 45. എന്നിങ്ങനെയാണ് നിയോജക മണ്ഡലം അടിസ്ഥാനമാക്കിയുള്ള കണക്ക്. ബ്ലോക്ക് പഞ്ചായത്ത് 23, നഗരസഭ 44 ഇത്രയും സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.

എം.സി.യുടെ കേസ് വ്യക്തിപരം-ലീഗ്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ വിചാരണ നടപടികള്‍ നേരിടുന്ന എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ.യുടെ കേസ് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് ലീഗ് നേതാക്കള്‍. കേസ് വ്യക്തിപരമാണ്. കച്ചവടം പൊളിഞ്ഞതുമായി ബന്ധപ്പെട്ടാണ് പരാതികള്‍ വരുന്നത്. ഇതിനെ മുസ്‌ലിം ലീഗ് രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഇതിനെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ജില്ലയിലെ വോട്ടര്‍മാര്‍. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ന്ന് വന്നാലും അതിനെ അഭിസംബോധന ചെയ്ത് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here