സംസ്ഥാനത്ത് ഇന്ന് 7482 കൊവിഡ് കേസുകള്‍; 7593 പേര്‍ക്ക് രോഗമുക്തി, 23 മരണം

0
191

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്.  ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകൾ കൂടി പരിശോധിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ വാഹനങ്ങൾ കൂടി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതിൽ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മാസ്കും കയ്യുറയും നിർബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറിൽ കയറ്റാൻ പാടുള്ളൂ.

വിവാഹം പോലുള്ള ചടങ്ങിൽ നിശ്ചിത എണ്ണത്തിലേറെ പേർ പങ്കെടുക്കുന്നുവെന്ന് മുഖ്യമന്ത്രി. ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിൽ അതിഥികൾക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇത്തരം ചടങ്ങുകൾ നിരീക്ഷിച്ച് മാർഗനിർദ്ദേശം നൽകണം. ആഘോഷ പരിപാടിയിൽ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം. കെഎംഎംഎൽ ദ്രവീകൃത ഓക്സിജൻ ദിവസേന നൽകുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇത് വലിയ സഹായമാണ്.

തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു. ആയിരത്തിന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പത്തനംതിട്ടയിൽ 29 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്. കോട്ടയത്ത് പ്ലാസ്മ ദാനത്തിലും ചികിത്സാ സാമാഗ്രികൾ ലഭ്യമാക്കുന്നതിനും സ്വകാര്യ വ്യവസായ ശാലകൾ സഹകരിക്കുന്നുണ്ട്. തൃശൂരിൽ പത്ത് വയസിന് താഴെയുള്ളവരിലും 60 ന് മുകളിലുള്ളവരിലും രോഗം പടരുന്നു. ഒക്ടോബർ 10 മുതൽ 21 വരെ 692 കുട്ടികളും 60 ലേറെ പ്രായമുള്ള 1230 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗർഭിണികളായ രോഗികൾക്ക് ചികിത്സ നിഷേധിക്കാതിരിക്കാൻ നിർദ്ദേശം നൽകി. കൊവിഡ് കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷ നൽകണം. കൊവിഡിന്‍റെ പേരിൽ ചില രോഗികളെ ആശുപത്രികളിൽ നിന്ന് മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നത് ശ്രദ്ധയിലുണ്ട്. കാസർകോട് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നു. ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും. അതിർത്തി കടന്ന് വരുന്നവർ കൊവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതിർത്തിയിൽ ആരെയും തടയില്ല. 

ദേശീയ തലത്തിൽ കൊവിഡ് വ്യാപനം ഉയർന്ന തോതിൽ പിന്നിട്ടുവെന്ന പ്രചാരണം ഉണ്ട്. കൊവിഡ് ലോകസാഹചര്യം പരിഗണിച്ചാൽ പലയിടത്തും രോഗം വീണ്ടും കുത്തനെ ഉയരുന്നു. പരമാവധിയിലെത്തിയ ശേഷം കുറയുന്നുവെന്ന തോന്നൽ രോഗം പിൻവാങ്ങുന്നതിന്‍റെ സൂചനയെന്ന് ഉറപ്പിക്കാനാവില്ല.

നിലവിലെ സാഹര്യത്തിൽ മഹാമാരി പിൻവാങ്ങുന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ല. ഇത് കാട്ടുതീ പോലെ. തീ ശമിക്കുന്നത് അടുത്ത കാട്ടിലേക്ക് പടരുന്നതിന് മുൻപുള്ള താത്കാലിക ശാന്തത മാത്രമാണ്. രോഗം പടരാതിരിക്കാനുള്ള കരുതൽ ജാഗ്രതയോടെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വന്ന് പോകുന്നത് നല്ലതല്ല. രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്. കൊവിഡ് മുക്തരായാലും അവശത ദീർഘകാലം നീണ്ടുനിൽക്കുന്ന സ്ഥിതിയുണ്ട്. രോഗം ബാധിച്ചാൽ പത്ത് ദിവസത്തിനപ്പുറം വൈറസ് മനുഷ്യ ശരീരത്തിൽ നിലനിൽക്കില്ല. എങ്കിലും ടെസ്റ്റ് നെഗറ്റീവായതിന് ശേഷം മാത്രമാണ് നമ്മൾ കൊവിഡ് മുക്തി അംഗീകരിക്കുന്നത്. അത്തരത്തിൽ നെഗറ്റീവായവരുടെ ശരീരത്തിൽ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്‍റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങൾ അവശത നേരിടാൻ സാധ്യതയുണ്ട്.

ശ്വാസകോശം, വൃക്ക തുടങ്ങിയവയിൽ വ്യതിയാനം മാറാൻ സമയമെടുക്കും. അവർക്ക് ദീർഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. ഒരു ശതമാനം പേരിൽ ഈ പോസ്റ്റ് കൊവിഡ് സിൻഡ്രോം കാണുന്നു. ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്‍റീന്‍ തുടരാൻ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം. അവശത നീണ്ടുനിൽക്കുന്നവർ ഡോക്ടർമാരുടെ സേവനം തേടണം.

ഹൈപ്പർ ടെൻഷൻ പോലുള്ള രോഗമുള്ളവർ കൊവിഡിന് ശേഷം രോഗം മോശമാവാതിരിക്കാൻ കരുതൽ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനത്തിന് പോകാൻ പാടുള്ളൂ. കൊവിഡ് ബാധിച്ചവരിൽ ഇത്തരം ബുദ്ധിമുട്ടുള്ളവർ ശബരിമല സന്ദർശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാവും ആരോഗ്യത്തിന് നല്ലത്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് സ്വകാര്യ ലാബിലെ കൊവിഡ് പരിശോധനാ നിരക്കിൽ കുറവ് വരുത്തി. കൂടുതൽ പേർക്ക് ഈ സൗകര്യം ഉപയോഗിച്ച് ടെസ്റ്റ് നടത്താം.

വിദ്യാരംഭം ഇക്കുറി വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം. കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ മാതാപിതാക്കളും ബന്ധുക്കളും ഈ ചടങ്ങുകളിൽ പങ്കെടുക്കാവു. വിർച്വൽ ക്യൂ രജിസ്ട്രേഷൻ നടത്തിയവരെ മാത്രമാണ് ശബരിമലയിലേക്ക് വിട്ടത്. ദിവസേന 250 പേർ വീതം അഞ്ച് ദിവസം 1250 പേരെ ദർശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ 673 പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് വന്നത്. ദർശനത്തിന് വന്നവരിൽ ആന്ധ്രയിലെ ചിറ്റൂർ സ്വദേശിക്കും ബെംഗളൂരുവില്‍ നിന്ന് വന്ന ഭക്തനും കൊവിഡ് സ്ഥരീകരിച്ചു.

കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്ക് വേണ്ടിയുള്ള വിവിധ കരാറുകൾ ഒപ്പുവച്ചു. കൊച്ചിയെ ആഗോള വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഈ പദ്ധതികൾ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here