ബന്തിയോട് അട്ക്കയില്‍ കാറുകള്‍ക്ക് നേരെ വെടിവെപ്പും അക്രമവും; കത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
340

ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് ബൈതലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതിന് പിന്നാലെ രണ്ട് കാറുകള്‍ കൂടി തകര്‍ത്തു. കാറുകള്‍ക്ക് നേരെ വെടിവെപ്പുമുണ്ടായി.

സംഭവത്തില്‍ കുമ്പള സി.ഐ. പി. പ്രമോദ്, എസ്.ഐ. എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി അന്വേഷണം നടന്നു വരുന്നു. ബന്തിയോട് ബൈതലയിലെ ഷേക്കാലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാറാണ് ബ്രെസ്സ കാറിലെത്തിയ നാലംഗ സംഘം തകര്‍ത്തത്. ഷേക്കാലിയുടെ മകനെ അന്വേഷിച്ചാണ് സംഘം എത്തിയത്. കാര്‍ തകര്‍ക്കുകയും ഗ്ലാസിന് നേരെ വെടിവെക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാന്‍ ഷേക്കാലിയും ഭാര്യയും ബെലേനോ കാറില്‍ പോകുന്നതിനിടെ നാലംഗ സംഘം വീണ്ടും അക്രമം കാട്ടുകയായിരുന്നു.

ബെലേനോ കാറില്‍ സംഘമെത്തിയ റിട്ട്‌സ് കാറിടിച്ചാണ് പരാക്രമം കാട്ടിയത്. പിന്നീട് ഈ സംഘം കാറില്‍ പോകുന്നതിനിടെ ബന്തിയോട് അട്ക്കയില്‍ വെച്ച് ടെമ്പോ ഇടിക്കാന്‍ ശ്രമമുണ്ടായി. അതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു.

ബ്രെസ്സ കാറിന് നേരെ ടെമ്പോയില്‍ എത്തിയവര്‍ വെടിവെപ്പ് നടത്തിയതായും പറയുന്നു.

കാറിന്റെ ഗ്ലാസില്‍ വെടിയുണ്ട തുളച്ചുകയറിയ നിലയിലാണ്. അതിനിടെ ബ്രെസ്സ കാറിലെ സംഘം ഇറങ്ങി ഓടുകയായിരുന്നുവത്രെ. കാറിന് സമീപം ഒരു കത്തി വീണുകിട്ടി. ഇത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റു ആയുധങ്ങളും സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതായി പറയുന്നു. ബ്രസ്സ കാറിലിടിച്ച 407 ടെമ്പോ ബൈദലയില്‍ കാട്ടിനകത്ത് കണ്ടെത്തി. ഇവിടെ പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. അക്രമികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here