ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പോലിസ് നടപടിയെ അഭിനന്ദിച്ചും, വിദ്യേഷപ്രസംഗം തടത്തിയും ബി.ജെ.പി നേതാവ് കപിൽ മിശ്ര രംഗത്ത്. ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര പറഞ്ഞു. മിശ്ര തന്‍റെ വീഡിയോയിലൂടെയാണ് വിദ്യേഷപ്രസംഗം നടത്തിയത്.
”2020 ഫെബ്രുവരിയിൽ ദില്ലിയിൽ നടന്ന അക്രമങ്ങൾ മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു. ഉമർ ഖാലിദ്, താഹിർ ഹുസൈൻ തുടങ്ങിയ കുറ്റവാളികളെ തൂക്കിലേറ്റും. ആളുകളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ദില്ലിയിലെ പൗരന്മാർ നീതിക്കായി കാത്തിരിക്കുന്നു, ” മിശ്ര പറഞ്ഞു.
സഫൂറ സർഗാർ, ഖാലിദ്, സൈഫി തുടങ്ങിയ പൗരത്വ പ്രക്ഷോഭകരാണ് ആളുകളെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ട് കലാപം ആസൂത്രണം ചെയ്തത്. കലാപത്തിന് മാസങ്ങൾ നീണ്ട ആസൂത്രണം ഉണ്ടായിരുന്നുവെന്നും ഇത് ആളുകൾ കൊല്ലപ്പെടാനും ജനങ്ങളുടെ സ്വത്ത് വകകൾ നശിപ്പിക്കാനും കാരണമായെന്നും മിശ്ര തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. മിശ്രയുടെ വിദ്യേഷപ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍പ്രതിഷേധമാണ് നടക്കുന്നത്.
എന്നാൽ ഡൽഹി വംശീയാതിക്രമത്തിന് പിന്നിൽ കപിൽ മിശ്രയ്ക്ക് അതിൽ പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പൌരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാര്‍കെതിരെ കപില്‍ മിശ്ര വിവാദപ്രസംഗം നടത്തിയിരുന്നു.
ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഉമര്‍ ഖലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഉമര്‍ ഖാലിദ് കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്‌പെഷ്യൽ സെൽ യൂണിറ്റ് ഉമർ ഖാലിദിനെ വിളിച്ചു വരുത്തിയതും അറസ്റ്റ് രേഖപ്പെടുത്തിതും.